കൊച്ചി: കേരളത്തിലെ വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളിലെ ഭക്ഷണത്തെക്കുറിച്ചുള്ള വാർത്തകൾ അടുത്തിടെ പുറത്ത് വന്നിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം സൂക്ഷിച്ച കൊച്ചിയിലെ സ്ഥാപനത്തിൽ നടന്ന റെയ്ഡും യൂണിറ്റ് പൂട്ടിച്ചതുമെല്ലാം ചർച്ചയായിരുന്നു. പിന്നീട് കാലാവധി കഴിഞ്ഞ ജ്യൂസ് വിതരണം ചെയ്തതും വാർത്തകളിൽ നിറഞ്ഞു. എന്നാൽ ഇനിമുതൽ ട്രെയിനുകളിലെ ഭക്ഷണ കാര്യത്തിൽ ആശങ്കപ്പെടേണ്ട കാര്യമുണ്ടാകില്ല. ഇതുസംബന്ധിച്ച് റെയിൽവേയിൽ നിന്ന് തന്നെ ഉറപ്പ് ലഭിച്ചിരിക്കുകയാണ്.
വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിൽ നിലവിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തെ സംബന്ധിച്ച് വ്യാപക പരാതിയും വിമർശനവും ഉയർന്ന പശ്ചാത്തലത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപിയാണ് വിഷയത്തിൽ ഇടപെട്ടത്. റെയിൽവേ ബോർഡ് ടൂറിസം ആൻഡ് കാറ്ററിങ് എക്സിക്യൂട്ടീവ് ഡയറക്ടറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് ലഭിച്ചത്.ട്രെയിനുകളിലെ മോശം ഭക്ഷണം സംബന്ധിച്ചുള്ള വിഷയം അടിയന്തിരമായി പരിഹരിക്കുമെന്നും നേരത്തെ മോശം ഭക്ഷണം നൽകിയതിൻ്റെ പേരിൽ നടപടി നേരിട്ട വൃന്ദാവൻ ഫുഡ് പ്രോഡക്ട് യൂണിറ്റിനു പകരമായി കേരളത്തിൽ നിന്നുള്ള മൂന്ന് യൂണിറ്റുകളെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയതായും റെയിൽവേ ബോർഡ് ടൂറിസം & കാറ്ററിങ് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.കൊച്ചി ആസ്ഥാനമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സമൃദ്ധി, തിരുവനന്തപുരം കേന്ദ്രീകരിച്ച് ഫ്ലൈറ്റ് കാറ്ററിങ് രംഗത്ത് പ്രവർത്തിക്കുന്ന സിഎഎഫ്എസ്, പഞ്ചനക്ഷത്ര ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന യുഡിഎസ് എന്നിവയാണ് നിലവിൽ ഓൺ ബോർഡ് റെയിൽ കാറ്ററിങ് സാധ്യത പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾ.ഡയറക്ടറുമായുള്ള ചർച്ചയിൽ നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തീകരിച്ച് ട്രെയിൻ യാത്രക്കാർക്ക് ഏറ്റവും മികച്ച ഭക്ഷണം ട്രെയിനുകളിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാവേലിക്കര എംപി പറഞ്ഞു. നേരത്തെ ഇതുസംബന്ധിച്ച് ഇടപെടൽ തേടി റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡ് ചെയർമാനും, ഐആർസിടിസി ചെയർമാനും കത്ത് നൽകിയിരുന്നു.