കേരള തീരത്തെ കപ്പലപകടങ്ങൾ : അമികസ് ക്യൂറിയെ നിയോഗിച്ചു

news image
Jun 13, 2025, 10:00 am GMT+0000 payyolionline.in

കേരള തീരത്തെ കപ്പലപകടങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അമികസ് ക്യൂറിയെ നിയോഗിച്ചു. കേരള തീരത്തെ കപ്പലപകടങ്ങളില്‍ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നിയമനം. കോടതിയെ സഹായിക്കാന്‍ അഡ്വ. അര്‍ജുന്‍ ശ്രീധറിനെ അമികസ് ക്യൂറിയായി നിയോഗിച്ചു. ടി എന്‍ പ്രതാപന്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

അതേസമയം, ബേപ്പൂർ കടലിൽ കപ്പൽ തീപിടിച്ച് രാസമാലിന്യം കടലിൽ കലർന്ന് മത്സ്യത്തൊഴിലാളികളും മത്സ്യം കഴിക്കുന്നവരും ബുദ്ധിമുട്ടിലായ സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് സർക്കാരിന് നോട്ടീസയച്ചു. തുറമുഖ സെക്രട്ടറി, ഫിഷറീസ് ഡയറക്ടർ, തീരദേശസേന ഐ ജി എന്നിവർ കപ്പൽ കത്താനുണ്ടായ സാഹചര്യവും അതുണ്ടാക്കിയ പരിസ്ഥിതി മലിനീകരണത്തെയും കുറിച്ച് അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകി.

ജൂലൈയിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെ നിയോഗിച്ച് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe