തിരുവനന്തപുരം: കടുത്ത ചൂടിന് പുറമെ, കേരളത്തിന്റെ ഉറക്കംകെടുത്തി സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് (യു.വി) കിരണങ്ങളുടെ തീവ്രതയും വർധിക്കുന്നു. കൊല്ലത്ത് തിങ്കളാഴ്ച യു.വി വികിരണ തോത് പത്തിലേക്ക് ഉയർന്നു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ വികരണ തോത് എട്ടിന് മുകളിലാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാകുന്നു. യു.വി ഇൻഡക്സ് ആറ് കടന്നാൽ യെല്ലോ അലർട്ടും എട്ടു മുതൽ 10 വരെ ഓറഞ്ച് അലർട്ടും 11നു മുകളിൽ റെഡ് അലർട്ടുമാണ്. വരുംദിവസങ്ങളിൽ ചൂട് ഉയരുന്നതിനോടൊപ്പം അൾട്രാവയലറ്റ് കിരണങ്ങളുടെ തോതും വർധിക്കും. ഇത് മനുഷ്യശരീരത്തിന് അപകടകരവുമാണ്.
സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കും ചർമരോഗങ്ങൾക്കും ഇടയാക്കും. തിമിരത്തിനും നേത്രരോഗങ്ങൾക്കും സാധ്യത ഏറെയാണ്. ഉഷ്ണമേഖല പ്രദേശങ്ങളിലും മലയോരങ്ങളിലും യു.വി തോത് പൊതുവെ, ഉയർന്നിരിക്കും. പകൽ 11 മുതൽ മൂന്നുവരെയുള്ള സമയത്ത് നേരിട്ട് കൂടുതൽ സമയം വെയിലേൽക്കാതിരിക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം. ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം. കുടയോ തൊപ്പിയോ സൺഗ്ലാസോ ഉപയോഗിക്കണം.
അസംബ്ലി പോലെ പുറത്തുള്ള പരിപാടികളിൽ ജാഗ്രതയും നിയന്ത്രണവും വേണം. വളർത്തുമൃഗങ്ങൾക്ക് തണലും തീറ്റയും വെള്ളവും ഉറപ്പാക്കണം. ജലാശയം, മണൽ പോലെയുള്ള പ്രതലങ്ങൾ യു.വി രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യു.വി സൂചിക ഉയർന്നിരിക്കും. കടുത്ത ചൂടിനെ തുടർന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾ യെല്ലോ അലർട്ടിലാണ്. സാധാരണയെക്കാൾ (2-3 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ) ചൂട് ഉയരാനാണ് സാധ്യത. തിങ്കളാഴ്ച കോട്ടയത്താണ് ഉയർന്ന ചൂട് രേഖപ്പെടുത്തിയത്.-38.2 ഡിഗ്രി സെൽഷ്യസ്.
അതിനിടെ, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മാർച്ച് 12 വരെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ കാപ്പിൽ മുതൽ പൂവാർ വരെയും കൊല്ലം ജില്ലയിൽ ആലപ്പാട്ട് മുതൽ ഇടവ വരെയും രാവിലെ 08.30 മുതൽ രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെയും കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണത്തിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.