തൃശൂർ: സിനിമാ, ഡോക്യുമെന്ററി സംവിധായകനും കാർട്ടൂണിസ്റ്റുമായ കെ.പി ശശി (64) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് കെ. ദാമോദറിന്റെ മകനാണ്.
സാമൂഹികവും മാനസികവുമായ അതിക്രമങ്ങൾക്ക് ഇരയാവുന്ന മലയാളി സ്ത്രീ ജീവിതം വിഷയമാക്കിയ ‘ഇലയും മുള്ളും’ എന്ന അദ്ദേഹത്തിന്റെ ചിത്രം ദേശീയപുരസ്കാരത്തിനർഹമായിട്ടുണ്ട്. റെസിസ്റ്റിംഗ് കോസ്റ്റൽ ഇൻവേഷൻ, അമേരിക്ക അമേരിക്ക, ലിവിങ് ഇൻ ഫിയർ, ഡവലപ്മെന്റ് അറ്റ് ഗൺപോയന്റ് എന്നിവയാണ് ശ്രദ്ധേയങ്ങളായ മറ്റു ചിത്രങ്ങൾ. 2013ൽ പുറത്തിറങ്ങിയ ഡോക്യുമെന്ററിയായ ഫാബ്രിക്കേറ്റഡ് വലിയ ചർച്ചയായിരുന്നു.
ജെ.എൻ.യുവിൽ വിദ്യാർത്ഥിയായിരിക്കെ എഴുപതുകളിൽ കാർട്ടൂണിസ്റ്റായാണ് തുടക്കം. മുബൈയിലെ ഫ്രീ പ്രസ്സ് ജേർണലിൽ കാർട്ടൂണിസ്റ്റായി ജോലിചെയ്തിരുന്നു. വിബ്ജ്യോർ ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപകരിൽ ഒരാളാണ്.