തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി അനുവദിച്ചിട്ടുള്ള സൗജന്യയാത്രാ പദ്ധതി പ്രകാരം ഓർഡിനറി ബസുകളെ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി പ്രത്യേക ‘പ്രിയദർശിനി’ സ്റ്റിക്കറുകൾ പതിക്കാൻ തീരുമാനിച്ചു. കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകൾക്കും സിറ്റി ഫാസ്റ്റ് ബസുകൾക്കും ഒരേ നിറമായതിനാൽ യാത്രക്കാർക്കുണ്ടാകാൻ ഇടയുള്ള കൺഫ്യൂഷൻ ഒഴിവാക്കാനാണ് ഈ നടപടി. സിറ്റി ഫാസ്റ്റ് ബസുകളിൽ ഈ ആനുകൂല്യം ലഭ്യമാകില്ലെന്നും സൗജന്യയാത്ര ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും ഗതാഗതവകുപ്പ് വ്യക്തമാക്കുന്നു. പദ്ധതിയുടെ പൂർണ്ണമായ വിവരങ്ങളും മാർഗ്ഗരേഖകളും അടങ്ങിയ സർക്കാർ ഉത്തരവ് ഇന്നിറങ്ങും. എന്നാൽ തലസ്ഥാന നഗരത്തിലടക്കം സിറ്റി ഫാസ്റ്റ് ബസുകളാണ് കൂടുതൽ സർവീസ് നടത്തുന്നത് എന്നതിനാൽ, സാധാരണക്കാരായ യാത്രക്കാർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം എത്രത്തോളം പ്രയോജനപ്പെടുമെന്ന കാര്യത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.
അതേസമയം, വൻ പ്രഖ്യാപനത്തോടെ നടപ്പിലാക്കുന്ന കെഎസ്ആർടിസി സൗജന്യയാത്രാ പദ്ധതിയുടെ ഉദ്ഘാടനയാത്രയിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പങ്കാളിയാകും. വരും തിങ്കളാഴ്ച രാവിലെ എട്ടരയോടെ തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡിൽ നിന്നാണ് ഉദ്ഘാടന സർവീസ് ആരംഭിക്കുന്നത്. മുഖ്യമന്ത്രി തമ്പാനൂരിൽ നിന്നും സെക്രട്ടേറിയറ്റ് വരെ ബസിൽ യാത്ര ചെയ്യും. മന്ത്രിമാരായ കെ. മുരളീധരൻ, സി.പി. ജോൺ, വനിതാ മന്ത്രിമാരായ ബിന്ദു കൃഷ്ണ, കെ.എ. തുളസി എന്നിവരും ഈ ചരിത്രയാത്രയുടെ ഭാഗമാകും. തിരുവനന്തപുരം – പെരുമാതുറ റൂട്ടിലോടുന്ന ഓർഡിനറി ബസിലായിരിക്കും ഉദ്ഘാടന യാത്രയെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.
