കോഴിക്കോട്: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസിൻ്റെ സെഡ് ഗ്ലാസ് തകർത്ത സംഭവത്തിൽ പ്രതികരണവുമായി യുവതി. സംഭവത്തിൽ തെറ്റ് ഏറ്റുപറഞ്ഞ് പിഴയടച്ചതാണെന്നും എന്നിട്ടും വീണ്ടും ആ സംഭവം ഉയർത്തി സമൂഹമാധ്യമങ്ങളിൽ തന്നെ തെറ്റായി ചിത്രീകരിക്കുകയാണെന്നും യുവതി പറഞ്ഞു. തനിക്കെതിരായി നടക്കുന്ന സൈബർ ആക്രമണത്തിൽ നിയമ നടപടി സ്വീകരിക്കും. ശുചിമുറിയിൽ പോകാൻ വേണ്ടിയാണ് താൻ ബസ് നിർത്താൻ ആവശ്യപ്പെട്ടതെന്നും യുവതി റിപ്പോർട്ടറിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തണമെന്ന ആവശ്യം ഡ്രൈവർ നിരാകരിച്ചതോടെ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൻ്റെ ചില്ല് യുവതി ഇടിച്ച് പൊട്ടിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് ആണ് തകർത്തത്.
മിംസ് സ്റ്റോപ്പിൽ നിർത്തണം എന്നായിരുന്നു യുവതിയുടെ ആവശ്യം. അവിടെ സ്റ്റോപ്പില്ലാത്തതിനാൽ ബസ് മുന്നോട്ട് പോയതോടെ യുവതി പ്രകോപിതയായി ചില്ല് തകർക്കുകയായിരുന്നു. ബസിലെ യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
