തിരുവനന്തപുരം: ആധാർ യുഐഡി നമ്പർ ലഭിക്കാത്തതിനാൽ ഉൾപ്പെടുത്താത്ത കുട്ടികളെകൂടി സ്കൂളുകളിലെ തസ്തിക നിർണയത്തിനുള്ള കണക്കെടുപ്പിൽ പരിഗണിക്കുമെന്ന് സൂചന. ആധാറിനു നേരത്തേ അപേക്ഷിച്ചിട്ടും ഇന്നലെവരെ കിട്ടാതിരുന്ന വിദ്യാർഥികളെയാണ് കണക്കെടുപ്പിൽ ഉൾപ്പെടുത്തുന്നതു പരിഗണിക്കുക. എന്നാൽ ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വന്നിട്ടില്ല. ഇതിനായി പുതിയ ഉത്തരവോ ചട്ടഭേദഗതിയോ കൊണ്ടുവന്നേക്കാം.
ആധാർ വിവരം നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യവുമായി വിവിധ അധ്യാപക സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്. ആധാർ നമ്പർ ഇല്ലാത്തതിനാൽ ഒട്ടേറെ വിദ്യാർത്ഥികളെ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. ആറാം പ്രവർത്തിദിനമായ ഇന്നലെയാണ് കുട്ടികളുടെ കണക്കെടുപ്പ് നടന്നത്.
സ്കൂളുകളിൽ നിന്ന് സമന്വയ പോർട്ടലിലേക്ക് അപ് ലോഡ് ചെയ്ത കുട്ടികളുടെ വിവരങ്ങളിൽ ആധാർ രേഖ (യുഐഡി) ഉള്ളവരുടെ എണ്ണം മാത്രമേ തസ്തിക നിർണയത്തിനായി പരിഗണിക്കുകയുള്ളു. യുഐഡി നൽകിയതിൽ പിഴവുകൾ ഉണ്ടെങ്കിൽ തിരുത്തലിന് അവസരമുണ്ട്. മഴ മൂലം അവധി നൽകിയ സ്കൂളുകൾക്ക് അത്രയും ദിവസം കൂടികുട്ടികളുടെ കണക്കു നൽകാൻ അനുവദിക്കും. സ്കൂളുകളിൽ ഇനി പ്രവേശനം നേടുന്ന വിദ്യാർഥികളുടെ വിവരം സമന്വയ പോർട്ടലിൽ അപ് ലോഡ് ചെയ്യണം. എന്നാൽ അതു തസ്തിക നിർണയത്തിനു പരിഗണിക്കില്ല.