സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കൾ രാത്രി 8.30വരെ കേരളതീരത്ത് മൂന്നുമുതൽ 4.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണകേന്ദ്രം അറിയിച്ചു. കേരള,കർണാടക,ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് 19-ാം തീയതി വരെ മീൻപിടിത്തത്തിന് പോകരുതെന്നും അറിയിപ്പ് ഉണ്ട്.
തെക്കൻ മഹാരാഷ്ട്രയ്ക്ക് മുകളിലും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലും ചക്രവാതചുഴിയുണ്ട്. ഇത് കേരളത്തിലും ശക്തമായ പടിഞ്ഞാറൻകാറ്റ് തുടരാൻ കാരണമാകും.
സംസ്ഥാനത്ത് ഏഴു ദുരിതാശ്വാസ ക്യാമ്പിലായി 43 കുടുംബത്തിലെ 137 പേരെ മാറ്റി പാർപ്പിച്ചു. ജില്ലകളിൽ താലൂക്ക് കൺട്രോൾ റൂമും 24 മണിക്കൂറും പ്രവർത്തന സജ്ജമാണ്.