പത്തനംതിട്ട: കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിൽ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തയാളെ ബലമായി മോചിപ്പിച്ച് കെ.യു. ജനീഷ് കുമാർ എം.എൽ.എ. പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ആളെയാണ് ജനീഷ് കുമാർ എത്തി മോചിപ്പിച്ചത്.
ഫോറസ്റ്റ് ഓഫിസിൽ എത്തി എം.എൽ.എ പ്രശ്നമുണ്ടാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ഫോറസ്റ്റ് ഓഫിസ് കത്തിക്കുമെന്ന് എം.എൽ.എ പറയുന്നുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ കള്ളക്കേസ് എടുക്കാൻ ശ്രമിക്കുന്നുവെന്നും കസ്റ്റഡി നടപടിക്രമങ്ങൾ പാലിച്ചല്ലെന്നും എം.എൽ.എ ആരോപിച്ചു. കാട്ടാന ശല്യത്തിൽ പൊറുതിമുട്ടിയ ജനതയെ ഉദ്യോഗസ്ഥർ വീണ്ടും ബുദ്ധിമുട്ടിക്കുകയാണെന്നും എം.എൽ.എ ആരോപിച്ചു.
കൈതകൃഷി പാട്ടത്തിന് എടുത്തവർ സോളർ വേലിയിൽ കൂടിയ തോതിൽ വൈദ്യുതി കടത്തി വിട്ടതാണ് ആന ഷോക്കടിച്ച് ചരിയാൻ കാരണമെന്ന് വനം വകുപ്പ് സംശയിക്കുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നയാളുടെ സഹായിയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു.