കഴക്കൂട്ടം ട്രഷറിയിൽ വൻതട്ടിപ്പെന്ന് പരാതി;അന്വേഷണം ആരംഭിച്ചു

news image
Jun 11, 2024, 5:31 pm GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടം ട്രഷറിയിൽ നിന്നും വൻ തട്ടിപ്പ് നടന്നതായി പരാതി. വ്യാജ ചെക്കുപയോഗിച്ച് രണ്ടു ലക്ഷം രൂപ അക്കൗണ്ടിൽ നിന്നും മറ്റാരോ മാറിയെടുത്തുവെന്നാണ് ശ്രീകാര്യം സ്വദേശിയായ മോഹനകുമാരിയുടെ പരാതി. ട്രഷറി ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി.

മോഹനകുമാരിയുടെ ഭർത്താവിൻെറ പെൻഷനാണ് ട്രഷറിയിലേക്കെത്തുന്നത്. മകളോടൊപ്പം വർഷങ്ങളായി വിദേശത്തായിരുന്നു മോഹനകുമാരി. എല്ലാ മാസവും പെൻഷൻ പിൻവലിക്കാറില്ല. നാട്ടിലെത്തിയ ശേഷം ജില്ലാ ട്രഷറിയിൽ നിന്നും സ്റ്റേറ്റ്മെൻറ് എടുത്തപ്പോഴാണ്  ഈ മാസം മൂന്ന്, നാല് ദിവസങ്ങളിലായി രണ്ടു ലക്ഷത്തി അമ്പതിനായിരം രൂപ പിൻവലിച്ചിരിക്കുന്നതായി കണ്ടെത്തിയത്. കഴക്കൂട്ടം സബ് ട്രഷറിയിൽ നിന്നാണ് പണം പിൻവലിച്ചിരിക്കുന്നത് മനസിലാക്കിയതോടെ അവിടെയത്തി ചെക്കുകള്‍ പരിശോധിച്ചു. മോഹനകുമാരിയുടെ കൈവശമുള്ള ചെക്കുകളല്ല നൽകിയിരിക്കുന്നത്. ഇതുകൂടാടെ ഒപ്പും വ്യാജമാണ്. ഈ ചെക്കുകള്‍ നൽകിയിരിക്കുന്ന ഉദ്യോഗസ്ഥനാകട്ടെ വിമരിക്കുകയും ചെയ്തു.

ജില്ലാ ട്രഷറി ഓഫീസർക്ക് കൊടുത്ത പരാതിയിൽ പരിശോധന തുടങ്ങി. ഉദ്യോഗസ്ഥരുടെ സഹായത്തോടെയാകാം തട്ടിപ്പെന്നാണ് സംശയം. സിസിടിവി ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. കഴക്കൂട്ടം പൊലിസിലും പരാതി നൽകി. വഞ്ചിയൂർ സബ്-ട്രഷറിയിലെ ഉദ്യോഗസ്ഥൻ ഓണ്‍ലൈൻ റമ്മി കളിക്കാൻ ട്രഷറിയിലെ പണം തട്ടിയത് ഏറെ വിവാദമായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe