കമല്‍ ഹാസന്‍ സിനിമ തഗ് ലൈഫിന് കര്‍ണാടകയില്‍ നിരോധനം

news image
May 30, 2025, 2:12 pm GMT+0000 payyolionline.in

ചെന്നൈ: കമല്‍ഹാസന്‍ നായകനായി മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് സിനിമയ്ക്ക് കര്‍ണാടകയില്‍ നിരോധനം. ജൂണ്‍ 5ന് ആഗോള റിലീസിന് ഒരുങ്ങുന്ന ചിത്രം കര്‍ണാടകയില്‍ റിലീസ് ചെയ്യില്ല. ഭാഷാ വിവാദത്തില്‍ നടന്‍ മാപ്പുപറയാന്‍ തയാറാകത്തതിനെ തുടര്‍ന്നാണ് റിലീസ് നിരോധിക്കാന്‍ കര്‍ണാടക ഫിലിം ചേംബര്‍ തീരുമാനിച്ചത് തെറ്റു ചെയ്തിട്ടില്ലെന്നും ഭീഷണിപ്പെടുത്തി മാപ്പു പറയിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും കമല്‍ഹാസന്‍ നിലപാട് എടുത്തതിനു പിന്നാലെയാണ് നിരോധനം വന്നിരിക്കുന്നത്.  കേരളത്തെയും ആന്ധ്രയെയും കർണാടകത്തെയും ഒരുപോലെ സ്നേഹിക്കുന്നയാളാണ് ഞാൻ. മുൻപും തനിക്ക് നേരേ ഭീഷണി ഉയർന്നിട്ടുണ്ട്. രാജ്യതാല്പര്യത്തിന് വേണ്ടിയാണ് ഡിഎംകെയുമായി സഹകരിക്കുന്നതെന്നും മുഖ്യമന്ത്രി സ്റ്റാലിനെ  കാണാൻ ഡിഎംകെ ആസ്ഥാനത്തെത്തിയ കമൽ ഹാസൻ വ്യക്തമാക്കി.

ആദിദ്രാവിഡ ഭാഷകളെക്കുറിച്ചുള്ള കമൽഹാസന്‍റെ പ്രസ്താവനയിന്മേലാണ് വിവാദം. കന്നഡ ഭാഷ തമിഴിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് കമൽ ഹാസൻ തന്‍റെ പുതിയ സിനിമയായ ‘തഗ് ലൈഫി’ന്‍റെ ബെംഗലൂരുവില്‍ നടന്ന ചടങ്ങിൽ പറഞ്ഞിരുന്നു. ഇത് കന്നഡയെ അപമാനിക്കുന്നതാണെന്നാരോപിച്ച് ബിജെപിയും കന്നഡ ഭാഷാ സംഘടനകളും രംഗത്തെത്തിയതോടെയാണ് വിവാദം ശക്തമായത്.’തഗ് ലൈഫ്’ കർണാടകയിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും സിനിമയെ ബഹിഷ്കരിക്കണമെന്നും കന്നഡ ഭാഷാ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

കർണാടകയിലെ തന്‍റെ കുടുംബാംഗമാണ് നടൻ ശിവരാജ്‍കുമാർ എന്നും അദ്ദേഹം സംസാരിക്കുന്ന ഭാഷ തന്‍റെ ഭാഷയായ തമിഴിൽ നിന്ന് ഉദ്ഭവിച്ചതാണെന്നും, അതിനാൽ തങ്ങൾ സഹോദരങ്ങളെപ്പോലെയാണ് എന്നുമായിരുന്നു കമൽഹാസന്‍റെ പ്രസ്താവന. തന്‍റെ ഭാഷയെ പുകഴ്ത്താൻ മറ്റൊരു ഭാഷയെ ഇകഴ്ത്തുകയാണ് കമൽഹാസൻ ചെയ്തതെന്ന് കർണാടക ബിജെപി സംസ്ഥാനാധ്യക്ഷൻ വിജയേന്ദ്ര വിമർശിച്ചു. കമലിന്‍റെ പരാമർശത്തിനെതിരെ തമിഴ്നാട് ബിജെപിയും രംഗത്തെത്തി.

കരുതലോടെയാണ് ഈ വിഷയത്തിൽ കർണാടകയിലെ കോൺഗ്രസ് പ്രതികരിച്ചത്. ഭാഷകളുടെ ഉദ്ഭവത്തെക്കുറിച്ച് പാവം കമൽഹാസന് അറിവില്ലായിരിക്കുമെന്നായിരുന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം. എന്നാൽ താൻ സ്നേഹത്തോടെ നടത്തിയ പ്രസംഗമാണതെന്നും, തന്‍റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും തിരുവനന്തപുരത്ത് നടത്തിയ തഗ് ലൈഫ് പ്രൊമോഷൻ പരിപാടിയിൽ കമൽഹാസൻ പറഞ്ഞു. ഈ പ്രസംഗത്തിന്‍റെ പേരിൽ ഒരു കാരണവശാലും മാപ്പ് പറയില്ലെന്നും കമൽഹാസൻ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe