ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് വിവാദത്തിലായ നീറ്റ് പുനഃപരീക്ഷ ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് 5.15 വരെയാണ് പരീക്ഷ. രാജ്യത്തെ 5440 പരീക്ഷ കേന്ദ്രങ്ങളിലായി 23 ലക്ഷത്തോളം വിദ്യാർഥികളാണ് പുനഃപരീക്ഷ എഴുതുന്നത്. വൈകിയെത്തിയ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാനായില്ല.
ഡൽഹി കൻ്റോൺമെൻ്റ് കേന്ദ്ര വിദ്യാലയ പരീക്ഷ കേന്ദ്രത്തിലും വൈകിയെത്തിയ വിദ്യാർത്ഥിക്ക് പരീക്ഷയെഴുതാൻ സാധിച്ചില്ല. ട്രാഫിക് ബ്ലോക്ക് കാരണമാണ് വൈകിയത് എന്ന് പിതാവ് പറഞ്ഞു. പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ല. ഗതാഗതക്കുരുക്ക് കാരണമാണ് വൈകിയത് എന്ന് വിദ്യാർഥിയുടെ പിതാവ് പറഞ്ഞു.
ബയോമെട്രിക് പരിശോധനകൾ അടക്കം പൂർത്തിയാക്കേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ടുമണിക്ക് പരീക്ഷ തുടങ്ങുന്നതിനാൽ പ്രവേശനം അനുവദിക്കാൻ ആകില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പരീക്ഷ എഴുതാൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന് വൈകിയെത്തിയ വിദ്യാർഥിനി മടങ്ങി.
അതേസമയം കോഴിക്കോട് താമസിച്ച് എത്തിയ വിദ്യാർത്ഥിയെ ഉള്ളിൽ പ്രവേശിപ്പിച്ചു. പരീക്ഷ എഴുതാൻ അനുവദിക്കും. കൊയിലാണ്ടി സ്വദേശിയായ വിദ്യാർത്ഥിയാണ് താമസിച്ച് എത്തിയത് വാഹനം കിട്ടാൻ താമസിച്ചതാണ് കാരണം. 2 മിനിട്ടാണ് വൈകിയത്. നിലവിൽ വിദ്യാർത്ഥിയുടെ കയ്യിൽ ആധാർ കാർഡില്ല. 2 മണിക്ക് മുൻപായി ആധാർ കാർഡ് എത്തിച്ചാൽ പരിക്ഷ എഴുതിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
വിവാദത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പരീക്ഷാകേന്ദ്രങ്ങളിൽ രണ്ടരലക്ഷം പൊലീസുകാരെയും 15000 അർധസൈനികരെയും വിന്യസിച്ചു. ചോദ്യപേപ്പറുടെ സുരക്ഷാചുമതല അർധസൈനിക വിഭാഗങ്ങൾക്കാണ് നൽകിയിരിക്കുന്നത്.
പരീക്ഷാകേന്ദ്രങ്ങളിൽ ഒന്നരലക്ഷം സിസിടിവി ക്യാമറകളും 51000 സിഗ്നൽ ജാമറുകളും ഏർപ്പെടുത്തി. ക്യാമറകളിലെ ദൃശ്യങ്ങൾ നീറ്റ് പരീക്ഷയുടെ ചുമതലയുള്ള നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻടിഎ) പ്രത്യേക സംഘം തത്സമയം നിരീക്ഷിക്കും. പരീക്ഷാകേന്ദ്രങ്ങളിൽ മേൽനോട്ടത്തിനായി 6669 നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ട്. വ്യോമസേനയുടെ വിമാനങ്ങളിലാണ് ചോദ്യപേപ്പറുകൾ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിച്ചത്.
ചോദ്യപേപ്പർ ക്രമക്കേട് ഉയർന്ന പശ്ചാത്തലത്തിൽ പഴുതടച്ചുള്ള സുരക്ഷാക്രമീകരണങ്ങളാണ് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. പരീക്ഷാകേന്ദ്രങ്ങളിൽവെച്ച് ക്രമക്കേടുകൾ കാണിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
