ജില്ലയിൽ മായം കൂടുതൽ ശർക്കരയിൽ. സിന്തറ്റിക് നിറങ്ങളുപയോഗിച്ചുള്ള ശർക്കരയാണു പലയിടങ്ങളിലും വിൽപനയ്ക്കെത്തുന്നത്. അതേസമയം, വെളിച്ചെണ്ണയിലാകട്ടെ കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഒരൊറ്റ കേസു പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇത്തവണ നാലു സാംപിളുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഫലം വരും. അരിപ്പൊടി, മൈദ, ബിരിയാണി അരി തുടങ്ങിയവയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ചില ഉപ്പ് ബ്രാൻഡുകളിൽ അയഡിന്റെ കുറവ് കണ്ടെത്തി. മുളകുപൊടിയിലും മായം കണ്ടെത്തിയിരുന്നു. പച്ചക്കറികളും പഴങ്ങളും താരതമ്യേന സുരക്ഷിതമാണെന്നാണു വിലയിരുത്തൽ.
300 സാംപിള്‍ ഓരോ മാസവും കണ്ണൂരിൽ നിന്നുള്ള സാംപിളുകൾ കോഴിക്കോട്ടെ സർക്കാർ റീജനൽ അനലറ്റിക്കൽ ലബോറട്ടറിയിലാണു പരിശോധിക്കുക. ജില്ലയിലെ 11 സർക്കിളുകളിൽനിന്ന് 28ൽ കുറയാത്ത സാംപിളുകൾ ഓരോ മാസവും പരിശോധനയ്ക്ക് അയയ്ക്കണം. ഇത്തരത്തിൽ 300 സാംപിളുകളാണ് ഓരോ മാസവും ജില്ലയിൽ നിന്നു ലാബിലേക്ക് അയയ്ക്കുന്നത്.