കാട്ടാമ്പള്ളി: പരപ്പിൽ വയൽ ഫാറൂഖിന്റെ വീട്ടിൽ നിന്നും മൂന്നര പവനും 9 ലക്ഷം രൂപയും മോഷ്ടിച്ച പ്രതിയെ വളപട്ടണം പൊലീസ് പിടികൂടി. കാട്ടാമ്പള്ളി സ്വദേശിയും വീട്ടുകാരുടെ ബന്ധുവുമായ പി മുഹമ്മദ് റിഹാനെയാണ് അറസ്റ്റ് ചെയ്തത്. വീട്ടുകാർ ബന്ധുവീട്ടിൽ ഒരു ചടങ്ങിന് പോയ സമയത്താണ് പുലർച്ചെയോടെ മോഷണം നടന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലും വീട്ടുകാർ ഫംഗ്ഷന് പോയ സമയത്ത് മോഷണം നടത്തിയതിൽ നിന്നും പ്രദേശവാസിയാണ് മോഷണം നടത്തിയത് എന്ന് മനസ്സിലായി, തുടർന്ന് റിഹാനെ പിടികൂടുകയായിരുന്നു. ഇയാൾ ആ ഫംഗ്ഷനിൽ പങ്കെടുത്തിരുന്നില്ല. പ്രതിയിൽ നിന്ന് മൂന്നര പവനും ഏകദേശം മൂന്നു ലക്ഷത്തി അൻപതിനായിരം രൂപയും പോലീസ് വീണ്ടെടുത്തു.
റിഹാൻ ആഡംബര ജീവിതം നയിക്കുകയായിരുന്നു. ഓൺലൈൻ ഗെയിമിംഗിലും അടിമപ്പെട്ടിരുന്നു. പണം തികയാതെ വന്നപ്പോഴാണ് ഇയാൾ മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് പൊലീസ് സംശയിക്കുന്നു. അന്വേഷണസംഘത്തിൽ വളപട്ടണം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി വിജേഷ്, എസ്ഐ ടി എം വിപിൻ, എഎസ്ഐമാരായ എം അജയൻ, നിവേദ്, ഷമീം, എസ്‍സിപിഒ ജാഫർ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.