കടലുണ്ടി : പെരുമഴയിൽ നിറഞ്ഞൊഴുകുന്ന കടലുണ്ടിപ്പുഴയിലുണ്ടായ ശക്തമായ വേലിയേറ്റത്തിൽ കടലുണ്ടി ചെറിയതിരുത്തിയിൽ വെള്ളംകയറി. ഇന്നലെ ഉച്ചയ്ക്ക് 1.30നുണ്ടായ അസാധാരണ വേലിയേറ്റത്തിലാണു തുരുത്തിലേക്കു വെള്ളം ഇരച്ചു കയറിയത്. പുഴയിൽ വെള്ളം ഉയർന്നതോടെ ഈ ചെറുദ്വീപിലെ 14 കുടുംബങ്ങൾ ഭീതിയിലാണ്.കടലുണ്ടിക്കടവ് അഴിമുഖത്തു നിന്നെത്തുന്ന തിരമാലയിലാണ് ഭിത്തി തകർന്ന ഭാഗങ്ങളിലൂടെ തുരുത്തിലേക്കു വെള്ളം വ്യാപിക്കുന്നത്. കുത്തൊഴുക്കിൽ വേലിയേറ്റത്തിൽ പുഴയോരത്തെ വീടുകൾക്കു സമീപം വരെ വെള്ളമെത്തി.
പ്രധാനമായും ചെറിയതിരുത്തി പാലത്തിനു സമീപത്തു കൂടിയാണ് ജനവാസ കേന്ദ്രത്തിലേക്കു വെള്ളം കയറുന്നത്. 35 വർഷം മുൻപ് കെട്ടിയ ഭിത്തി പലയിടത്തും നശിച്ചിട്ടുണ്ട്. കരിങ്കൽ കെട്ട് ഇളകി വീണതിനാൽ പുഴയിൽ വെള്ളം ഉയർന്നാൽ തുരുത്തിലേക്കു വ്യാപിക്കുകയാണ്.8 ഏക്കർ വിസ്തൃതിയുള്ള തുരുത്തിന്റെ പടിഞ്ഞാറു ഭാഗത്ത് പലയിടത്തും ഭിത്തി നിർമിച്ചിട്ടു പോലുമില്ല. അഴിമുഖ സമീപ പ്രദേശമായതിനാൽ വേലിയേറ്റത്തിലും കടൽക്ഷോഭത്തിലും വെള്ളം ഇരച്ചു കയറുന്ന സ്ഥിതിയാണ്. തിരയടിയിൽ മണ്ണൊലിപ്പും കരയിടിച്ചിലും രൂക്ഷമാണ്.
ഇറിഗേഷൻ പദ്ധതിയിൽ 5 കോടി രൂപ വകയിരുത്തിയ തുരുത്തിലെ സംരക്ഷണ ഭിത്തി പുനരുദ്ധാരണ പ്രവൃത്തി 3 മാസം മുൻപ് ആരംഭിച്ചിരുന്നു. തുരുത്തിന്റെ വടക്കു ഭാഗത്ത് 150 മീറ്ററിൽ കല്ലിട്ടു. മഴ തുടങ്ങിയതോടെ നിർത്തിവച്ച പ്രവൃത്തി ഇനി സെപ്റ്റംബറിൽ മാത്രമേ പുനരാരംഭിക്കൂ. ചെറിയതിരുത്തിക്ക് പൂർണതോതിൽ സംരക്ഷണ ഭിത്തി നിർമിച്ചാൽ മാത്രമേ മഴക്കാലത്ത് താമസക്കാർ നേരിടുന്ന ഭീഷണി അകറ്റാനാകൂ.