തിരുവനന്തപുരം: ഓൺലൈൻ ട്രേഡിങ് ചെയ്തിരുന്ന ആളെ വ്യാജ വാട്സ്ആപ് ഗ്രൂപ് വഴിയും ടെലഗ്രാം വഴിയും മികച്ച ലാഭം ഉണ്ടാക്കിനൽകാം എന്ന് വിശ്വസിപ്പിച്ച് വ്യാജ മൊബൈൽ ആപ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ട്രേഡിങ് നടത്തി 1.51കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ.
ചെന്നൈ തിരുവട്ടിയൂർ വിനായകപുരം സ്വദേശി എം. തമീം അൻസാരി (21) യെയാണ് തിരുവട്ടിയൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ ചെന്നൈ തിരുവട്ടിയൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് വാങ്ങി തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും.
പ്രതികളുടെ നിർദ്ദേശപ്രകാരം ബാങ്ക് ട്രാൻസാക്ഷനിലൂടെ പരാതിക്കാരനിൽ നിന്നും 1.51 കോടി രൂപ തട്ടിയെടുത്തതായി വ്യക്തമായി. സാമ്പത്തിക കുറ്റകൃത്യങ്ങളിലൂടെ കേരളത്തിൽ നിന്ന് നഷ്ടപ്പെടുന്ന തുക വിവിധ നാഷണലൈസ്ഡ് ബാങ്കുകളുടെ ബ്രാഞ്ചിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസിന്റെ നിർദ്ദേശപ്രകാരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ വിജയ ഭാരത് റെഡ്ഡി, സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് കമ്മീഷണർ എ.ആർ. ഷാനിഹാൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് ഇൻസ്പെക്ടർ പി.ബി. വിനോദ് കുമാർ, എസ്.ഐ മാരായ കെ.എൻ. ബിജുലാൽ, എം. ഷിബു, സീനിയർ സിവിൽ പൊലീസ് ഒഫീസർ എസ്. അനിൽകുമാർ, എന്നിവരെ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.