പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പ്രഖ്യാപിച്ച സിന്ധു നദിജല കരാർ മരവിപ്പിക്കലിൽ നിന്നും പിന്നോട്ടില്ലെന്ന് ഇന്ത്യ. കരാർ മരവിപ്പിക്കൽ കർശനമായി നടപ്പിലാക്കുമെന്നാണ് കേന്ദ്ര സർക്കാർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പാക്കിസ്ഥാന് വെള്ളം നൽകാതിരിക്കാൻ ഉള്ള നടപടിക്രമങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്നും ദീർഘകാല അടിസ്ഥാനത്തിൽ മൂന്ന് പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും എന്ന് ജലശക്തി മന്ത്രി അറിയിച്ചിട്ടുണ്ട്.
അതേസമയം പാകിസ്ഥാന്‍ പൗരന്മാരെ നാടുകടത്താനുള്ള നടപടികൾ കേന്ദ്രസര്‍ക്കാര്‍ ഊർജിതമാക്കിയിട്ടുണ്ട്. പാകിസ്ഥാന്‍ പൗരന്മാര്‍ ഞായറാഴ്ച നാട് വിടണമെന്ന് പൂനെ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാട് കടത്തല്‍ വേഗത്തിലാക്കാനുള്ള ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് നടപടി.
പഹല്‍ഗാം കൂട്ടക്കുരുതിക്ക് പിന്നാലെ പാക്കിസ്ഥാന്‍ പൗരന്മാര്‍ക്കെതിരെ കര്‍ശന നടപടിയിലേക്ക് നീങ്ങുകയാണ് രാജ്യം. സംസ്ഥാനങ്ങളിലെ പാക്കിസ്ഥാന്‍ പൗരന്മാരെ ഉടന്‍ നാടുകടത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാമുഖ്യമന്ത്രിമാര്‍ക്കു നിര്‍ദ്ദേശം നല്‍കിയതിനു പിന്നാലെ 111 പാക്കിസ്ഥാന്‍ പൗരന്മാരോട് ഞായറാഴ്ച നാടുവിടണമെന്ന് പൂനെ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി.