ഒരിടവേളയ്ക്ക് ശേഷം ചെല്ലാനത്ത് വീണ്ടും ചെമ്മീൻ ചാകര ; ഒരു കിലോഗ്രാം ചെമ്മീന് 180 രൂപ വരെ

news image
Jul 16, 2025, 2:15 pm GMT+0000 payyolionline.in

ചെല്ലാനം ∙ ഒരിടവേളയ്ക്കു ശേഷം ചെല്ലാനം മിനി ഫിഷിങ് ഹാർബറിൽ വീണ്ടും ചെമ്മീൻ ചാകര. മൂന്നാഴ്ചയായി ഹാർബറിൽ നിന്ന് കടലിൽ പോകുന്ന ഒട്ടുമിക്ക വള്ളങ്ങൾക്കും നല്ല രീതിയിൽ നത്തോലി ലഭിക്കുന്നുണ്ടെങ്കിലും വലിയ തോതിൽ പൂവാലൻ ചെമ്മീൻ കിട്ടിയത് തൊഴിലാളികൾക്ക് ഏറെ ആശ്വാസമാകുകയാണ്. ഒരു കിലോഗ്രാം നത്തോലി 15 മുതൽ 30 രൂപ നിരക്കിലാണ് ഹാർബറിൽ വിറ്റുപോകുന്നത്. ഒരു കിലോഗ്രാം ചെമ്മീനു 180 രൂപ വരെ ലഭിക്കുന്നുണ്ട്. മഴക്കാലമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സീസണായി വിശേഷിപ്പിക്കുന്നത്. ഇവർക്ക് കൂടുതൽ മത്സ്യം കിട്ടുന്ന സമയമാണിത്. ട്രോളിങ് നിരോധന സമയമായതിനാൽ ഇവർ പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന് ഡിമാൻഡുണ്ട്. ആലപ്പുഴ, കൊച്ചി മേഖലയിൽ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികളാണ് ചെല്ലാനം ഹാർബർ കേന്ദ്രീകരിച്ചു തൊഴിലെടുക്കുന്നത്.

 

പോയ വർഷങ്ങളെ അപേക്ഷിച്ചു ഇക്കുറി മത്സ്യലഭ്യത കൂടിയിട്ടുണ്ടെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. മഴക്കാലം തുടങ്ങിയത് മുതൽ തരക്കേടില്ലാത്ത രീതിയിൽ ഇവർക്ക് മത്സ്യം ലഭിക്കുന്നുണ്ട്. ചില മത്സ്യത്തിന് മതിയായ വില ലഭിക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. ഹാർബറിൽ വില നിശ്ചയിക്കുന്ന സംവിധാനം ഏർപ്പെടുത്തണമെന്നാണ് അവരുടെ ആവശ്യം. രണ്ടാഴ്ച മുൻപായിരുന്നു ചെല്ലാനം തീരക്കടലിൽ നത്തോലി ചാകരയെത്തിയത്. മൺസൂൺ സമയത്തു വൻ തോതിൽ ലഭിക്കുന്ന മത്സ്യമാണിതെങ്കിലും കുറച്ചു കാലമായി ലഭ്യത തീരെ കുറവായിരുന്നു. എന്നാൽ, ഇക്കുറി എത്തിയ നത്തോലി ചാകര മത്സ്യമേഖലയ്ക്ക് ഉണർവുണ്ടാക്കിയിട്ടുണ്ട്. ടൺ കണക്കിന് നത്തോലിയാണ് കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഹാർബറുകളിൽ എത്തിയത്.

 

ചെല്ലാനം മിനി ഫിഷിങ് ഹാർബറിൽ മാത്രം 200 ലേറെ വള്ളങ്ങൾക്ക് നത്തോലി ലഭിച്ചതായി തൊഴിലാളികൾ പറയുന്നു. കൊച്ചി മേഖലയിൽ ലഭിച്ച ഭൂരിഭാഗം നത്തോലിയും മത്സ്യത്തീറ്റ നിർമാണ ഫാക്ടറിയിലേക്കാണു പോയത്. ചെറിയൊരു ഭാഗം മാത്രമാണ് പൊതു മാർക്കറ്റുകളിലേക്ക് എത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe