ന്യൂഡൽഹി: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) നടപടികൾ തടസ്സപ്പെടുത്താൻ പാടില്ലെന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരുകൾക്കു മുന്നറിയിപ്പ് നൽകി. ബംഗാളിലെ എസ്ഐആർ നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി ഫെബ്രുവരി 14ൽ നിന്ന് ഒരാഴ്ച കൂടി കോടതി നീട്ടി നൽകി.എസ്ഐആർ നടപടികൾക്ക് യാതൊരുവിധ തടസ്സങ്ങളും അനുവദിക്കില്ലെന്നും ഇത് എല്ലാ സംസ്ഥാനങ്ങളും മനസ്സിലാക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ബംഗാളിലെ വോട്ടർ പട്ടിക പരിഷ്കരണത്തെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി മമത ബാനർജി സമർപ്പിച്ച ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി കേൾക്കുന്നതിനിടയിലായിരുന്നു കോടതിയുടെ പരാമർശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം.പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് സൂക്ഷ്മ നിരീക്ഷകരെ വിന്യസിച്ചതിനെയാണ് മമത ബാനർജി കോടതിയിൽ ചോദ്യം ചെയ്തത്. നടപടിക്രമങ്ങളിൽ ക്രമക്കേടുണ്ടെന്നും അവർ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളെ ന്യായീകരിച്ച കോടതി, സംസ്ഥാന സർക്കാർ പൂർണമായി സഹകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി. സൂക്ഷ്മ നിരീക്ഷകർക്കു പകരം നിയോഗിക്കേണ്ട 8,000ൽ അധികം ഗ്രൂപ്പ് ബി ഓഫിസർമാരുടെ പേരുകൾ അയയ്ക്കാൻ എന്തുകൊണ്ട് വൈകിയെന്ന് കോടതി ചോദിച്ചുആവശ്യമായ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ തേടി 5 തവണ കത്തയച്ചിട്ടും സംസ്ഥാന സർക്കാർ മറുപടി നൽകിയില്ലെന്നും അതുകൊണ്ടാണ് സൂക്ഷ്മ നിരീക്ഷകരെ നിയോഗിക്കേണ്ടി വന്നതെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചു. വോട്ടർ പട്ടികയുടെ സുതാര്യത ഉറപ്പാക്കാൻ കമ്മിഷന് ഭരണഘടനാപരമായ അധികാരമുണ്ടെന്നും അവർ വാദിച്ചു. ബംഗാൾ സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് മനു സിങ്വി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദങ്ങളെ എതിർത്തു. ഗ്രൂപ്പ് ബി ഓഫിസർമാരെ ആവശ്യപ്പെട്ട് കമ്മിഷൻ ഒരിക്കലും കത്തയച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. .
