പത്തനംതിട്ട: തന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയെന്ന് മന്ത്രി സജി ചെറിയാൻ. മെഡിക്കൽ കോളജിൽ പോകുന്ന മന്ത്രിമാരുണ്ടെന്നും ജീവൻ രക്ഷിക്കാനും ചികിത്സ ലഭിക്കാനും ഏത് ആശുപത്രിയിലും പോകാമെന്നും സജി ചെറിയാൻ പറഞ്ഞു. സ്വകാര്യ ആശുപത്രികളിലാണ് സർക്കാർ ആശുപത്രികളേക്കാൾ മികച്ച ടെക്നോളജി ഉള്ളതെന്നും സജി ചെറിയാൻ പറഞ്ഞു.
‘‘മെഡിക്കൽ കോളജിൽ പോകുന്ന എത്രയോ മന്ത്രിമാരുണ്ട്. ഞാൻ പോയത് മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. കുഴപ്പമൊന്നും സംഭവിച്ചില്ല. ചിലർ സ്വകാര്യ ആശുപത്രിയിലും പോകാറുണ്ട്. 2019 എനിക്ക് ഡെങ്കിപ്പനി വന്നപ്പോൾ ഞാൻ പോയത് സർക്കാർ ആശുപത്രിയിലാണ്. സർക്കാർ ആശുപത്രിയിലെ ചികിത്സയ്ക്കിടെ മരിക്കാൻ സാധ്യത വന്നപ്പോൾ എന്നെ അമൃതയിലേക്കു കൊണ്ടുപോകണമെന്ന് ശുപാർശ ചെയ്തു.
അമൃതയിൽ പോയ ഞാൻ 14 ദിവസം ബോധമില്ലാതെ കിടന്നു. ഈ നാട്ടിൽ വ്യവസ്ഥാപിതമായ കാര്യമാണ്. ചികിത്സ ലഭിക്കാനായി ഏത് ആശുപത്രിയിലും പോകാം. സ്വകാര്യ മേഖലയിൽ കൂടുതൽ ടെക്നോളജി ഉള്ള ആശുപത്രികളുണ്ട്. അത്രയും ചിലപ്പോൾ സർക്കാർ ആശുപത്രിയിൽ വന്നുകാണില്ല. സ്വകാര്യ ആശുപത്രിയിൽ കൂടുതൽ ടെക്നോളജി വരും. അപ്പോൾ കൂടുതൽ ചികിത്സ അവിട ലഭിക്കും. അപ്പോൾ അവിടേക്ക് പോകണം.’’ – സജി ചെറിയാൻ പറഞ്ഞു.