കൊട്ടിയൂർ: കൺമുന്നിൽ ശ്വാസം കിട്ടാതെ ജീവനുവേണ്ടി പിടയുന്ന സ്വന്തം പിഞ്ചുഞ്ഞ്. ആശുപത്രിയിലെത്തിക്കാൻ വാഹന ഡ്രൈവർമാരെ മാറിമാറി വിളിച്ചെങ്കിലും കൊട്ടിയൂർ ഉത്സവത്തോടനുബന്ധിച്ച് മണിക്കൂറുകൾ നീളുന്ന ട്രാഫിക് ബ്ലോക്ക് ഉള്ളതിനാൽ ആരും വരാൻ തയാറായില്ല. ഒടുവിൽ ഒരു ആംബുലൻസ് ലഭിച്ചെങ്കിലും അഞ്ച് കിലോമീറ്റർ പിന്നിടാൻ എടുത്തത് ഒരുമണിക്കൂർ നേരം. ഒടുവിൽ ആശുപത്രിയിലെത്തുമ്പോഴേക്കും ആ പിഞ്ചുമേനിയിൽനിന്ന് ജീവൻ പറന്നകന്നിരുന്നു… ഈ ദുരന്ത നിമിഷങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് പറയുമ്പോൾ അമ്പായത്തോട് താഴെ പാൽച്ചുരം ഉന്നതിയിലെ പ്രജോഷിന്റെ വാക്കുകൾ ഇടറി..
‘ഒരു ഓട്ടോ പോലും നമ്മക്ക് കിട്ടിയില്ല. എല്ലാരും ട്രാഫിക് ബ്ലോക്കാണെന്ന് പറഞ്ഞ് വരാൻ മടിച്ചു. എന്റെ ചെക്കനെ എനിക്ക് രക്ഷിക്കാൻ പറ്റിയില്ല. ആംബുലൻസ് ഒരുമണിക്കൂറോളം റോട്ടിലെ ബ്ലോക്കിൽ കുടുങ്ങി.. കുറച്ചുകൂടെ മുമ്പേ കൊണ്ടുവന്നിരുന്നെങ്കിൽ ചെക്കനെ രക്ഷിക്കാം എന്നാണ് ഡോക്ടർ പറഞ്ഞത്’ -മൂന്നര വയസ്സുള്ള കുഞ്ഞുമോന്റെ ജീവൻ കൺമുന്നിൽ പൊലിഞ്ഞത് വിവരിക്കാനാവാതെ പ്രജോഷ് വിതുമ്പി. കൊട്ടിയൂരിലെ ട്രാഫിക് ബ്ലോക്കിൽ ആംബുലൻസ് കുടുങ്ങിയതോടെയാണ് പ്രജോഷ്-ബിന്ദു ദമ്പതികളുടെ മകൻ പ്രജുൽ മരണത്തിന് കീഴടങ്ങിയത്.
ശനിയാഴ്ച ഉച്ച 12ഓടെയാണ് സംഭവം. കൊട്ടിയൂർ ഉത്സവത്തോടനുബന്ധിച്ച് ശനിയാഴ്ചയുണ്ടായ ഗതാഗതക്കുരുക്കിൽ ആംബുലൻസും പെടുകയായിരുന്നു. ജന്മനാ തലച്ചോർ സംബന്ധമായ രോഗബാധിതനാണ് പ്രജുൽ. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനായി വിളിച്ച ആംബുലൻസ് മലയോര ഹൈവേയിലെ ഗതാഗതക്കുരുക്കിൽപെട്ട് ഏറെ വൈകിയാണ് താഴെ പാൽച്ചുരത്ത് എത്തിയത്. തുടർന്ന് കുട്ടിയെ മാനന്തവാടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.