കൊച്ചി: ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ ഹൈക്കോടതിയിൽ എതിർത്ത് എൻഫോഴ്സ് ഡയറക്ട്രേറ്റ്. പരിശോധനയ്ക്ക് ശേഷം മടങ്ങിയ ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചു. കല്ലും ഇഷ്ടികയും ഇരുമ്പ് ദണ്ഡുകളുമായി, മരണം സംഭവിക്കുക എന്ന പൂർണ്ണ ബോധ്യത്തോടെയായിരുന്നു സിപിഐഎം പ്രവർത്തകരുടെ ആക്രമണം. ആക്രമണത്തിൽ ഇ ഡി ഉദ്യോഗസ്ഥനും സിആർപിഎഫ് ജവാനും ഡ്രൈവറിനും ഗുരുതര പരിക്കേറ്റു. മുൻകൂട്ടി ആസൂത്രണം ചെയ്ത് സംഘടിതവും ആസൂത്രിതവുമായി ആക്രമിച്ചുവെന്നും ഇഡി ഹൈക്കോടതിയിൽ പറഞ്ഞു.
സിപിഐഎം ആക്രമണത്തിന് പിന്നിൽ വലിയ ക്രിമിനൽ ഗൂഢാലോചനയുണ്ട്. വാഹനം തകർത്തതിലൂടെ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. ആയുധങ്ങൾ കണ്ടെടുത്തതുകൊണ്ട് മാത്രം അന്വേഷണം പൂർത്തിയാവില്ല. നിയമ വിരുദ്ധമായി സംഘടിച്ചതിന് പിന്നിൽ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസപ്പെടുത്തുക ആയിരുന്നു ലക്ഷ്യം. ഇഡിയുടെ ഭാഗം കേൾക്കാതെ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കരുതെന്നുമാണ് ഇഡി അസിസ്റ്റന്റ് ഡയറക്ടർ ഹൈക്കോടതിയിൽ നൽകിയ മറുപടി.
