തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ഈ വർഷം മുതൽ നടപ്പാക്കുകയാണ്. ഇതിന്റെ ആദ്യപടിയായി ഈ ( 2024-25) അക്കാദമിക വർഷം എട്ടാം ക്ലാസിൽ വർഷാന്ത്യ പരീക്ഷയിൽ സബ്ജക്റ്റ് മിനിമം (ഓരോ വിഷയത്തിലും മിനിമം മാർക്ക്) നടപ്പിലാക്കുകയാണ്. ഇതിന്റെ ഭാഗമായി മൂല്യനിർണയ രീതി പരിഷ്കരിക്കുന്നതിന്റെ മാർഗരേഖ അംഗീകരിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.
ഒരു അധ്യയന വർഷത്തിൽ അതത് വിഷയങ്ങളിൽ നേടേണ്ട പഠനലക്ഷ്യങ്ങൾ ആർജ്ജിക്കാതെ തൊട്ടടുത്ത ക്ലാസിലേക്ക് പ്രവേശനം നൽകുന്നത് കട്ടികളുടെ അക്കാദമിക മുന്നേറ്റത്തിന് സഹായകരമല്ല. ഈ സാഹചര്യത്തിൽ അതത് ക്ലാസ്സിലെ പഠനലക്ഷ്യം നേടിയെന്ന് ഉറപ്പാക്കുന്നതിനും തുടർപഠനം സാദ്ധ്യമാക്കുന്നതിനും ഈ അധ്യയന വർഷം മുതൽ എട്ടാം ക്ലാസിൽ സബ്ജക്റ്റ് മിനിമം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട പഠനപിന്തുണ പ്രവർത്തനങ്ങൾ പുറത്തിറക്കി.
മിനിമം മാർക്ക് ഗ്രേഡിങ് രീതി
എഴുത്ത് പരീക്ഷയുടെ ശതമാനവും ഗ്രേഡു താഴെ പറയും പ്രകാരം നിർണയിക്കേണ്ടതാണ്.
80 മുതൽ 100 ശതമാനം വരെ മാർക്ക്- A ഗ്രേഡ് – Outstanding.
60 മുതൽ 79 ശതമാനം വരെ- B ഗ്രേഡ് -Very good
40 മുതൽ 59 ശതമാനം വരെ C ഗ്രേഡ്- Good
30 ശതമാനം മുതൽ 39 ശതമാനം മാർക്ക്- D ഗ്രേഡ്- Satisfactory
30 ശതമാനത്തിൽ കുറവ് മാർക്ക്- E ഗ്രേഡ് -Needs improvement.
E- ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക് ക്ലാസ് പ്രമോഷൻ ലഭിക്കില്ല. എട്ടാം ക്ലാസിലെ വർഷാന്ത്യ പരീക്ഷയിൽ ഓരോ വിഷയത്തിനും മിനിമം 30% സ്കോർ (40 സ്കോറിന്റെ എഴുത്തുപരീക്ഷയിൽ 12 മാർക്കും 20 സ്കോറിൻ്റെ എഴുത്തുപരീക്ഷയിൽ 6 മാർക്കും) ലഭിക്കാത്ത കുട്ടികൾക്ക് ആവശ്യമായ പഠനപിന്തുണ നൽകും. ഏപ്രിൽ മാസത്തിലാണ് ഇവർക്ക് പ്രത്യേകം ക്ലാസ് നടക്കുക. മാർക്ക് കുറഞ്ഞ വിഷയം മാത്രം പഠിച്ച് പരീക്ഷ എഴുതാം.