ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ഇസ്രയേലില്‍ നിന്നുള്ള ഇന്ത്യക്കാരെയുമായി രണ്ട് വിമാനങ്ങള്‍ ദില്ലിയിലെത്തി. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലും പാലം വിമാനത്താവളത്തിലുമായി എത്തിയ സംഘത്തില്‍ 13 മലയാളികളുണ്ട്. ആദ്യ സംഘത്തില്‍ കൊല്ലം സ്വദേശി ശ്രീലക്ഷ്മിയും രണ്ടാമത്തെ സംഘത്തില്‍ 12 മലയാളികളുമാണുള്ളത്.
രണ്ടാമത്തെ സംഘത്തെ ഇന്ത്യന്‍ വ്യോമസേനയുടെ സി 17 വിമാനത്തിൽ ആണ് എത്തിച്ചത്. 165 ഇന്ത്യക്കാരുണ്ടായിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെ അടുത്ത സംഘവും എത്തും. പാല സ്വദേശി ലിറ്റോ ജോസ്, ഭാര്യ രേഷ്മ ജോസ്, മകന് ഒരു വയസ്സുകാരന്
ജോഷ്വാ ഇമ്മാനുവേല്‍ ജോസ് എന്നിവരടങ്ങുന്ന കുടുംബം രണ്ടാം സംഘത്തിൽ ഉള്‍പ്പെടുന്നു. പോസ്റ്റ് ഡോക്ടറല്‍ പഠനത്തിനായാണ് രേഷ്മയും കുടുംബവും കഴിഞ്ഞ വര്‍ഷം ഇസ്രയേലില്‍ എത്തിയത്.
കണ്ണൂര്‍ സ്വദേശി സജിത് കുമാര്‍, അതുല്‍ കൃഷ്ണന് (തൃശൂര്‍), ഷണ്മുഖരാജന് (ഇടുക്കി), ഭാര്യ ശരണ്യ, ഉമേഷ് കെ പി (മലപ്പുറം), മായ മോള് വി ബി (മൂലമറ്റം), ഗായത്രീ ദേവി സലില (തിരുവല്ല), വിഷ്ണു പ്രസാദ് (കോഴിക്കോട്), ജോബിന് ജോസ് (കോട്ടയം) എന്നിവരാണ് മലയാളി സംഘത്തിലെ മറ്റ് അംഗങ്ങള്‍. രാവിലെ 9.15 ന് പാലം എയര്‍ പോര്‍ട്ടില്‍ എത്തിയവരെ കേന്ദ്ര പാര്‍ലിമെന്ററി കാര്യ സഹമന്ത്രി എല്‍ മുരുകന്, ഗ്രൂപ്പ് ക്യാപ്റ്റന്‍ ഇ പി ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. ശ്യാം പാലക്കാട് സ്വദേശിയാണ്.