കുവൈത്ത് സിറ്റി: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷ സാഹചര്യം കണക്കിലെടുത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രവർത്തിക്കുന്ന ചില വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ പുനഃക്രമീകരിക്കുകയോ ചെയ്തതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.
വിമാന സർവീസുകളിൽ ഉണ്ടായിരിക്കുന്ന മാറ്റങ്ങൾക്കായി വിവിധ എയർലൈൻസുമായി നിരന്തരം സമ്പർക്കത്തിലുണ്ട് എന്നും അധികൃതർ വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം ഒമാന്‍ എയറും ഖത്തര്‍ എയര്‍വേയ്സും ചില സര്‍വീസുകള്‍ റദ്ദാക്കിയതായി അറിയിച്ചിരുന്നു.
അബുദാബിയില്‍ നിന്നും ദുബൈയില്‍ നിന്നുമുള്ള ചില സര്‍വീസുകളും റദ്ദാക്കി. ദുബൈ എയർപോർട്ടിൽ നിന്നും അബുദാബി എയർപോർട്ടിൽ നിന്നുമുള്ള വിമാന സർവീസുകളെ സംഘർഷം ബാധിച്ചു. ദുബൈയിൽ നിന്നുള്ള ഇറാൻ, ഇറാഖ്, സിറിയ സർവീസുകൾക്ക് തടസം നേരിട്ടു. നാല് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് യുഎഇ വിമാന കമ്പനികള്‍ പ്രധാനമായും റദ്ദാക്കിയത്. ഇറാഖ്, ജോര്‍ദാന്‍, ലെബനോന്, ഇറാന് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ വെള്ളിയാഴ്ച റദ്ദാക്കി. നിരവധി സര്‍വീസുകളാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് റദ്ദാക്കിയത്. ഇറാന്, റഷ്യ, അസര്ബൈജാന്, ജോര്‍ജിയ, ഇറാഖ് ജോര്‍ദാന്‍, ലെബനോന്, ഇസ്രയേല്‍ എന്നിവിടങ്ങളിലേക്കോ അവിടെ നിന്ന് തിരിച്ചോ ഉള്ള സര്‍വീസുകളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്. ഇറാനിലെ വിവിധ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഫ്ലൈദുബൈ, എമിറേറ്റ്സ്, ഇത്തിഹാദ് വിമാന കമ്പനികള്‍ റദ്ദാക്കി. ഇവിടങ്ങളില്‍ നിന്ന് ദുബൈയിലേക്കുള്ള സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.