ഇന്ത്യയിൽ നിന്നേറ്റ കനത്ത പ്രഹരം, പുതിയ സൈനിക വിഭാഗത്തിന് രൂപം നൽകി പാകിസ്ഥാൻ; മാതൃക ചൈന, ലക്ഷ്യം ഇന്ത്യ

news image
Aug 14, 2025, 2:56 pm GMT+0000 payyolionline.in

ഓപ്പറേഷൻ സിന്ദൂർ സൈനിക നീക്കത്തിൽ ഇന്ത്യൻ സേനയോട് പരാജയപ്പെട്ട പാകിസ്താൻ, പുതിയൊരു സൈനിക വിഭാഗത്തിന് രൂപം നൽകി. സാധാരണ യുദ്ധസാഹചര്യങ്ങളിൽ മിസൈൽ പോരാട്ട ശേഷിക്ക് മേൽനോട്ടം വഹിക്കുക എന്നതാണ് ഈ പുതിയ സേനാവിഭാഗത്തിൻ്റെ ലക്ഷ്യം. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി റോക്കറ്റ് ഫോഴ്‌സിൻ്റെ (PLARF) മാതൃകയിൽ മിസൈലുകൾക്കും റോക്കറ്റുകൾക്കുമായി ഒരു പ്രത്യേക കമാൻഡ് രൂപീകരിക്കാനാണ് പാകിസ്ഥാൻ്റെ നീക്കം. ഇന്ത്യയുടെ സൈനികാക്രമണത്തെ നേരിടാനുള്ള ശ്രമമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ മെയ് മാസത്തിൽ നടന്ന നാല് ദിവസം നീണ്ട സംഘർഷത്തിൽ വ്യോമാക്രമണങ്ങൾക്കായിരുന്നു മുൻതൂക്കം. ഡ്രോണുകൾ, മിസൈലുകൾ, ലോയിറ്ററിംഗ് മ്യൂണിഷൻസ് എന്നിവ ഇരുപക്ഷവും വ്യാപകമായി ഉപയോഗിച്ചു. പാകിസ്താന്റെ ചൈനീസ് നിർമിത PL-15-ഉം, ഇന്ത്യയുടെ തദ്ദേശീയ ബ്രഹ്മോസ്, ആകാശ് മിസൈൽ സംവിധാനങ്ങളും റഷ്യൻ S-400-ഉം ഇതിനായി വിന്യസിക്കപ്പെട്ടു. എന്നാൽ പാകിസ്ഥാന്റെ മിസൈലുകൾക്ക് കാര്യമായ പ്രഹരശേഷി ഉണ്ടാക്കാൻ കഴിഞ്ഞില്ല. കാരണം, ഇന്ത്യൻ വ്യോമ പ്രതിരോധ സേന വിവിധ മിസൈൽ സംവിധാനങ്ങൾ ഉപയോഗിച്ച് അവയെല്ലാം തകർത്തെറിഞ്ഞു.

പാക് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തിൻ്റെ തലേദിവസം, ബുധനാഴ്ച (ഓഗസ്റ്റ് 13, 2025), പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പുതിയ ആർമി റോക്കറ്റ് ഫോഴ്‌സിന് രൂപം നൽകിയതായി പ്രഖ്യാപിച്ചു. ഇന്ത്യയുമായുള്ള സൈനിക പോരാട്ടത്തിൻ്റെ ഓർമ്മ പുതുക്കുന്നതിനായി ഇസ്ലാമാബാദിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ഇത് അറിയിച്ചതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. “ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചായിരിക്കും ഈ സേനാവിഭാഗം സജ്ജമാക്കുക,” എന്ന് ഇസ്ലാമാബാദിൽ നിന്നുള്ള പ്രസ്താവനയിൽ ഷെരീഫ് പറഞ്ഞു. ഈ സേന പാകിസ്ഥാൻ സൈന്യത്തിൻ്റെ പോരാട്ടശേഷി വർദ്ധിപ്പിക്കുന്നതിൽ ഒരു നാഴികക്കല്ലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിൽ ‌കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

ചൈനീസ് മാതൃകയിലുള്ള പുതിയ മിസൈൽ കമാൻഡ്

പുതിയ സേനാവിഭാഗത്തിൽ പ്രത്യേക കമാൻഡ് ഉണ്ടായിരിക്കുമെന്നും, ഇത് ഒരു സാധാരണ യുദ്ധസാഹചര്യത്തിൽ മിസൈലുകളുടെ വിന്യാസത്തിനും കൈകാര്യം ചെയ്യലിനും മാത്രമുള്ളതായിരിക്കുമെന്നും ഒരു മുതിർന്ന പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇത് ഇന്ത്യയെ ലക്ഷ്യമിട്ടുള്ളതാണെന്നത് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിട്ടയേർഡ് ഗ്രൂപ്പ് ക്യാപ്റ്റൻ എം ജെ അഗസ്റ്റിൻ തൻ്റെ യൂറേഷ്യൻ ടൈംസിലെ റിപ്പോർട്ടിൽ, പാകിസ്ഥാൻ ആർമി റോക്കറ്റ് ഫോഴ്സ് കമാൻഡ് (ARFC) ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി റോക്കറ്റ് ഫോഴ്സിൻ്റെ (PLARF) അതേ മാതൃകയിലായിരിക്കും എന്നും ചൂണ്ടിക്കാട്ടി.

സെക്കൻഡ് ആർട്ടിലറി കോർപ്സ് എന്നറിയപ്പെട്ടിരുന്ന PLARF, ചൈനയുടെ തന്ത്രപരവും തന്ത്രപരമല്ലാത്തതുമായ മിസൈൽ സേനയായി പ്രവർത്തിക്കുന്നു. പീപ്പിൾസ് ലിബറേഷൻ ആർമിയിലെ നാലാമത്തെ വിഭാഗമായ PLARF, ചൈനയുടെ കര അധിഷ്ഠിത മിസൈൽ ശേഖരം കൈകാര്യം ചെയ്യുന്നു. ഇതിൽ ആണവ, സാധാരണ ബാലിസ്റ്റിക്, ഹൈപ്പർസോണിക്, ക്രൂയിസ് മിസൈലുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു.

ചൈനീസ് മാതൃകയിലുള്ള ഈ പുതിയ സൈനിക വിഭാഗം ഇസ്ലാമാബാദ്-ബെയ്ജിംഗ് അച്ചുതണ്ടിനെ കൂടുതൽ ശക്തിപ്പെടുത്തുന്നത് എങ്ങനെയെന്നും ഗ്രൂപ്പ് ക്യാപ്റ്റൻ എം ജെ അഗസ്റ്റിൻ വിശദീകരിക്കുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂർ സമയത്ത്, ചൈന പാകിസ്ഥാന് തത്സമയ രഹസ്യാന്വേഷണ വിവരങ്ങൾ, സാറ്റലൈറ്റ് നിരീക്ഷണം, ആധുനിക സൈനിക ഹാർഡ്‌വെയർ എന്നിവ നൽകിയിരുന്നു. ചൈനീസ് നിർമിത J-10 വിമാനങ്ങളുടെയും, AI-യുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന CENTAIC പോലുള്ള സംവിധാനങ്ങളുടെയും ഉപയോഗം, ചൈന തങ്ങളുടെ സൈനിക സാങ്കേതികവിദ്യയുടെ പരീക്ഷണശാലയായി പാകിസ്ഥാനെ ഉപയോഗിക്കുന്നു എന്നതിൻ്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe