ബർലിൻ > ഗുജറാത്ത് വംശഹത്യയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വെളിവാക്കിയ ബിബിസി ഡോക്യുമെന്ററിക്കു പിന്നാലെ, ഇന്ത്യയിലെ തീവ്രഹിന്ദുത്വ അതിക്രമങ്ങൾ ചർച്ചയാക്കി ജർമൻ മാധ്യമവും. ഡച്ച് വെലീ (ഡിഡബ്ല്യു) എന്ന ജർമൻ ടിവി ചാനലാണ് മുസ്ലിങ്ങൾക്കെതിരെ രാജ്യത്ത് നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളെയും അതിക്രമങ്ങളെയും പറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
‘ഇന്ത്യ ഹിന്ദുക്കളുടേതാണ്, രാമന്റെ രാജ്യമാണ്, മുല്ലമാരൊക്കെ പാകിസ്ഥാനിൽ പോകണം’, ‘ഞങ്ങളുടെ മതത്തെ അംഗീകരിക്കാത്തവരെ കൊന്നുതള്ളും’ തുടങ്ങി വിദ്വേഷ പ്രചാരണം നടത്തുന്ന ‘തീവ്രഹിന്ദുത്വ പോപ്പ്’ പാട്ടുകളിലൂന്നിയാണ് റിപ്പോർട്ട്. ‘മുസ്ലിങ്ങൾ രാജ്യത്തെ വാടകക്കാർ മാത്രമാണ്’ എന്ന് നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കി പാടുന്ന സന്ദീപ് എന്ന പാട്ടുകാരനുമായുള്ള അഭിമുഖവും ഉൾപ്പെടുത്തിയിരിക്കുന്നു.
മുസ്ലിംവിരുദ്ധ പ്രചാരണത്തിനായി വിവിധ യുട്യൂബ് ചാനലുകൾ നടത്തുന്നുണ്ടെന്ന് സന്ദീപ് വെളിപ്പെടുത്തുന്നു. ഇത്തരം പാട്ടുകൾ എങ്ങനെ ഉത്തർപ്രദേശിൽ ഉൾപ്പെടെ വിവിധ ലഹളകളിലേക്ക് നയിച്ചെന്നും റിപ്പോർട്ട് തയ്യാറാക്കിയ ആകാംക്ഷ സക്സേന വിവരിക്കുന്നു. തീവ്രഹിന്ദുത്വ പോപ്പ് ഗാനത്തോട് ബന്ധമില്ലെന്ന് ബിജെപി നിലപാട്.