നിലമ്പൂർ: അൻവർ മത്സരിച്ചില്ലെങ്കിലും അടച്ച വാതിൽ തുറക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അൻവറിന്റെ കാര്യത്തിൽ തീരുമാനമെടുത്തത് താൻ ഒറ്റയ്ക്കല്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
പി.കെ. കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയുമാണ് ചർച്ചകൾക്ക് നേതൃത്വം കൊടുത്തത്. ചർച്ചകൾ ഫലപ്രാപ്തിയിലെത്തില്ലെന്ന് അവർ തന്നെ പറഞ്ഞതോടെയാണ് അത് ക്ലോസ് ചെയ്തത് -വി.ഡി. സതീശൻ.

യു.ഡി.എഫിന്റെ അഭിമാനത്തിന് വിലപറയാൻ ആരെയും സമ്മതിക്കില്ല. അൻവറുമായി അർധരാത്രി ചർച്ചക്ക് പോയ രാഹുൽ മാങ്കൂട്ടത്തിലിനെ നേരിട്ട് ശാസിച്ചെന്നും വി.ഡി. സതീശൻ പറഞ്ഞു.
പത്രിക തള്ളി, അൻവർ സ്വതന്ത്രനായി മത്സരിക്കും
പി.വി. അൻവർ നൽകിയ രണ്ടു സെറ്റ് പത്രികകളിൽ ഒന്ന് തള്ലി. തൃണമൂൽ കോൺഗ്രസ് പാർട്ടി സ്ഥാനാർഥിയാകാനുള്ള പത്രിക തള്ളിയതോടെ അൻവർ സ്വതന്ത്രനായി മത്സരിക്കും. ടി എംസി ദേശീയ പാർട്ടി അല്ലാത്തതിനാൽ നോമിനേഷനിൽ 10 പേർ ഒപ്പ് ഇടണമായിരുന്നു. അത് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയിരിക്കുന്നതെന്നാണ് വിവരം.
തൃണമൂലിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പ്രശ്നമാണ് പത്രിക തള്ളാനുള്ള കാരണമെന്നും നിലമ്പൂരിൽ സ്വതന്ത്രനായി മത്സര രംഗത്തുണ്ടാകുമെന്നും അൻവർ പറഞ്ഞു.