മലപ്പുറം: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പി.വി അൻവർ മത്സരിക്കും. നാളെ നാമനിർദേശപത്രിക സമർപ്പിക്കുമെന്നാണ റിപ്പോർട്ട്. മത്സരിക്കാൻ തൃണമൂൽ കോൺഗ്രസ് അൻവറിന് അനുമതി നൽകി. പാർട്ടി ചിഹ്നവും അനുവദിച്ചു. അതേസമയം, ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കാൻ അൻവർ താൽപര്യം പ്രകടിപ്പിച്ചുവെന്നായിരുന്നു റിപ്പോർട്ട്.
തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മുന്നൊരുക്കങ്ങൾ അൻവർ തുടങ്ങിയിട്ടുണ്ട്. ബാധ്യതകളില്ലെന്ന സർട്ടിഫിക്കറ്റ് നിയമസഭ സെക്രട്ടറിയേറ്റിൽ നിന്നുള്ള സർട്ടിഫിക്കറ്റ് അൻവർ വാങ്ങിയിട്ടുണ്ട്. വരും മണിക്കൂറിനുള്ളിൽ മത്സരിക്കാനുള്ള തീരുമാനം അൻവർ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് ഒത്തുതീർപ്പിന് വിദൂര സാധ്യതയേയുള്ളുവെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ശനിയാഴ്ച വി.ഡി. സതീശനെതിരെ അൻവർ നടത്തിയ കടന്നാക്രമണം ഈ വിഷയത്തിൽ ഇനിയൊരു ചർച്ച വേണ്ടെന്ന തീരുമാനത്തിലേക്ക് യു.ഡി.എഫിനെ എത്തിച്ചു.
വിവാദം കത്തിച്ചുനിർത്തി നിലമ്പൂരിൽ മത്സരിക്കാനാണ് അൻവറിന്റെ നീക്കമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. ആര്യാടൻ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിക്കണമെന്ന യു.ഡി.എഫ് ഉപാധിക്ക് വഴങ്ങാതിരുന്ന അൻവർ, ഷൗക്കത്ത് നിലമ്പൂരിൽ മികച്ച സ്ഥാനാർഥിയല്ലെന്ന് പറയാൻ കാരണങ്ങളുണ്ടെന്ന് ആവർത്തിക്കുകയാണ് ചെയ്തത്.