തിരുവനന്തപുരം: മുതിർന്നവർക്കു മാത്രമല്ല, കുട്ടികൾക്കുമുണ്ടാകും ചെറുതും വലുതുമായ നിരവധി പരാതികൾ. അത്തരം പരാതികൾ അറിയാനും പരിഹരിക്കാനുമുള്ള വഴിയുമായി എത്തുകയാണ് കേരള പൊലീസ്. പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു.
സ്കൂളുകളിൽ പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) സ്ഥാപിക്കുന്ന പെട്ടിയിലെ പരാതികളിൽ നടപടി സ്വീകരിക്കുന്നതും പൊലീസ് തന്നെയാവും. ഓരോ സ്കൂളിലും അതാത് സ്ഥലത്തെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് ചുമതല നൽകും. പരാതി പെട്ടികളിൽ നിന്നും ലഭിച്ച പരാതികളിൽ ഓരോ മാസവും സ്കൂൾ തലവന്റെ സാന്നിധ്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറന്നു പരിശോധിച്ച് അതിന്മേലുള്ള പരാതികളിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് വ്യക്തമാക്കി.
പരാതിപെട്ടികൾ കൃത്യമായി എല്ലാ സ്കൂളുകളിലും സ്ഥാപിക്കുകയും സ്കൂൾ തുറക്കുന്ന സമയത്ത് ആഴ്ചയിൽ ഒരിക്കൽ വീതവും പിന്നീട് മൂന്നു മാസങ്ങൾക്ക് ശേഷം മാസത്തിൽ ഒരു തവണ വീതവും കൃത്യമായി പരാതികൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും സ്കൂളിൽ പരിഹരിക്കേണ്ട പരാതികൾ അവിടെ പരിഹരിക്കുമെന്നും പൊലീസ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഗൗരവമായതിൽ ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കും. മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടവ അവർക്ക് കൈമാറുമെന്നും കുറിപ്പിൽ പറയുന്നു.