കണ്ണൂർ: മികച്ച വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താനാകാത്ത കോൺഗ്രസിന്റെ നിലവിലെ അവസ്ഥ സുകുമാർ അഴീക്കോടിന്റെ നിശിതമായ പരിഹാസത്തിനും വിമർശനത്തിനും വിധേയമാകുമായിരുന്നുവെന്ന് എഴുത്തുകാരൻ എം.എൻ. കാരശ്ശേരി. സുകുമാർ അഴീക്കോടിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ മര്യാദകൾ ലംഘിക്കപ്പെടുമ്പോൾ അഴീക്കോട് ഉപയോഗിച്ചിരുന്ന പ്രധാന ആയുധം നർമ്മം കലർന്ന പരിഹാസമായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ആരോടായാലും തെറ്റുകൾ ചോദിക്കാനും പറയാനും ഒരാളുണ്ടെന്ന തോന്നൽ അഴീക്കോട് സമൂഹത്തിൽ ഉണ്ടാക്കിയിരുന്നുവെന്നും കാരശ്ശേരി കൂട്ടിച്ചേർത്തു. ചടങ്ങിൽ ഗാന്ധിയൻ പ്രൊഫ. എം. മുഹമ്മദിനുള്ള അഴീക്കോട് സ്നേഹമുദ്ര കാരശ്ശേരിയിൽ നിന്നും സാംസ്കാരിക കേന്ദ്രം അംഗം സി. സുനിൽകുമാർ ഏറ്റുവാങ്ങി. ഡോ. എ.കെ. നമ്പ്യാർ അധ്യക്ഷനായ ചടങ്ങിൽ പന്ന്യൻ രവീന്ദ്രൻ, കെ.വി. സുമേഷ്, അബ്ദുൾ കരീം ചേലേരി തുടങ്ങിയ പ്രമുഖർ സംസാരിച്ചു.
