വടകര: വടകരയിലെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ നിധിൻ ഗഡ്കരിയെ നേരിൽകണ്ട് അറിയിച്ചു. ദുരിതങ്ങളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പത്രവാർത്തകളും മന്ത്രിയെ രാവിലെ പാർലമെന്റിൽ വച്ച് നേരിട്ട് കണ്ടു ബോധ്യപ്പെടുത്തിയപ്പോൾ വൈകുന്നേരം അഞ്ചുമണിക്ക് ശേഷം വസതിയിൽ ഇതിനെ സംബന്ധിച്ച് ഒരു ചർച്ച വയ്ക്കാം എന്നും അവിടെ വരാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ വൈകുന്നേരം മന്ത്രിയെ വീണ്ടും നേരിൽ പോയി കണ്ടു,നിർമ്മാണത്തിന്റെ ആദ്യ കരാർ ലഭിച്ച അദാനി കമ്പനിയുടെ പ്രതിനിധികളോട് അവിടെ വരാൻ ആവശ്യപ്പെട്ടിരുന്നു.
നിർമ്മാണവുമായി ബന്ധപ്പെട്ട് വെങ്ങളം മുതൽ അഴിയൂർ വരെയുള്ള പ്രദേശത്ത് ജനങ്ങൾ അനുഭവിക്കപ്പെടുന്ന ബുദ്ധിമുട്ടുകൾ പ്രതിനിധികളെ അറിയിച്ചു.മന്ത്രി വിഷയങ്ങൾ ശരി വെക്കുകയും ചെയ്തു.
ഉപകരാർ നൽകിയിട്ടുള്ള വഗാട് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാതിരിക്കുകയും കുറവുകൾ തിരുത്താതിരിക്കുകയും ചെയ്യുന്നത് മൂലം അനന്തമായ കാലതാമസം അനുഭവപ്പെടുന്നതിനാൽ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം നിർമ്മാണ കമ്പനിയെ ടെർമിനേറ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ ആലോചിക്കേണ്ടി വരുമെന്നും മന്ത്രി അദാനി കമ്പനി പ്രതിനിധികളെ അറിയിച്ചു.
തകർന്നു കിടക്കുന്ന സർവീസ് റോഡുകൾ,
നിരന്തരമായി പരാജയപ്പെടുന്ന സോയിൽ നെയ്ലിംഗ്,നിത്യ ദുരിതമായ ട്രാഫിക് ബ്ലോക്കുകൾ,മഴക്കാല മുന്നൊരുക്കങ്ങൾ നടത്താതിരുന്നത്,ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കാതിരുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ബോധ്യപ്പെടുത്താനായി.സോയൽ നെയ്ലിംഗ് ടെക്നോളജി പരാജയം ആണെന്നും പരാജയപ്പെട്ട ഇടങ്ങളിൽ ബഫർ സോണായി കൂടുതൽ സ്ഥലങ്ങൾ ഏറ്റെടുക്കേണ്ടി വരും എന്നും കമ്പനി പ്രതിനിധികൾ മന്ത്രിയെ അറിയിച്ചു.