മുൻ തലമുറകളുമായി താരതമ്യപ്പെടുത്തുമ്പോൾ ജെൻ എക്സുകളിലും മില്ലേനിയുകളിലും അപ്പെൻഡിക്സ് കാൻസറിന്റെ നിരക്ക് വർധിച്ചു വരുന്നതായി റിപ്പോർട്ട്. അന്നൽസ് ഓഫ് ഇന്റേണൽ മെഡിസിൻ എന്ന ജേർണലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ദേശീയ കാൻസർ ഇൻസ്റ്റിട്യൂട്ടിന്റെ വിവരങ്ങളിൽ നിന്നാണ് റിപ്പോർട്ട്.
1940-കളിൽ ജനിച്ചവരെ അപേക്ഷിച്ച് ജെനറേഷൻ എക്സിനിടയിൽ കാൻസർ സാധ്യത രണ്ടു മുതൽ മൂന്നു മടങ്ങു വരെ കൂടുതലാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 1980-കളിൽ ജനിച്ച മില്ലേനിയലുകളുടെ ഇടയിൽ ഈ നിരക്ക് നാലിരട്ടിയിൽ കൂടുതലാണ്. കണക്കുകളിൽ വർധനവ് ഉണ്ടെങ്കിലും അപ്പെൻഡിക്സ് കാൻസർ അപൂർവ രോഗമായി തന്നെ തുടരുന്നു. അമേരിക്കയിൽ ഓരോ വർഷവും ഏകദേശം 3,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ വൻകുടലിലും മലാശയത്തിലും ബാധിക്കുന്ന കാൻസറിന്റെ കേസുകൾ 1,50,000ൽ കൂടുതലാണ്.
യുവതലമുറയുടെ ഭക്ഷണക്രമം കാൻസറിന് കാരണമായേക്കാം എന്ന് വിദഗ്ധർ പറയുന്നു. അൾട്രാപ്രോസസ്ഡ് ഭക്ഷണങ്ങളുടെ ഉപഭോഗം കാലക്രമേണ വർധിച്ചു. പ്രൊസസ്ഡ് ആയിട്ടുള്ള മാംസവും, പഞ്ചസാരയുടെ അളവ് കൂടുതലുള്ള പാനീയങ്ങളും വൻകുടൽ കാൻസറിനുള്ള സാധ്യത വർധിപ്പിച്ചേക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു