ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിർത്തിയിൽ തുടർച്ചയായ ആക്രമണം അഴിച്ച് വിട്ട് പാകിസ്ഥാൻ. ജമ്മു കാശ്മീരിൽ പാകിസ്ഥാൻ വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണത്തിന് ശ്രമിച്ചു. ഉധംപേരൂരിൽ നടത്തിയ മിസൈൽ ആക്രമണത്തെ സൈന്യം പരാജയപ്പെടുത്തി. പാകിസ്ഥാൻ തിരിച്ചടി ശക്തമാക്കിയ സാഹചര്യത്തിൽ സൈന്യം ഉടൻ വാർത്താസമ്മേളനം നടത്തും. പ്രതിരോധ മന്ത്രി രാജ് നാഥ് സിങും വിദേശ കാര്യമന്ത്രി എസ് ജയശങ്കറും ഒരുമിച്ച് വാർത്താസമ്മേളനം നടത്തുമെന്നാണ് വിവരം.തുടരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് പുലർച്ചെ അഞ്ചേമുക്കാലോടെ നടത്താനിരുന്ന വാർത്താ സമ്മേളനം മാറ്റി. തുടർ നടപടികൾ ആലോചിച്ച് ഉചിതമായ സമയത്ത് മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. സൈനികമേധാവികൾ അതിർത്തിയിലെ സാഹചര്യം ഏകോപിപ്പിക്കുന്നുണ്ട്. പ്രത്യാക്രമണവും പ്രതിരോധവും പരിശോധിക്കുന്നുണ്ട്. ഇതിന് ശേഷമാകും വാർത്താ സമ്മേളനം. അതിനിടെ പുലർച്ചെയും ആക്രമണം തുടരുന്ന പാകിസ്ഥാനിലേക്ക് ഇന്ത്യൻ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി. കറാച്ചി, പെഷവാർ, ലാഹോർ എന്നിവിടങ്ങളിലാണ് ഇന്ത്യ ശക്തമായ ആക്രമണം നടത്തിയത്.
ഇന്ത്യയിൽ വിവിധയിടങ്ങളിൽ പാകിസ്ഥാൻ വീണ്ടും ആക്രമണം തുടരുകയാണ്. ശ്രീനഗറിലും പഞ്ചാബിൽ അമൃത്സറിലും രാവിലെയും തുടർച്ചയായ ആക്രമണം നടത്തുകയാണ് പാകിസ്ഥാൻ. അതിനിടെ, ജമ്മുവിൽ ഒരു പാക് പോർ വിമാനം ഇന്ത്യ തകർത്തതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ജമ്മുവിൽ കനത്ത ശബ്ദമാണ് കേൾക്കുന്നത്. സിർസയിൽ പാകിസ്ഥാന്റെ ലോങ് റേഞ്ച് മിസൈൽ ഇന്ത്യ പ്രതിരോധിച്ച് തകർത്തുവെന്നും റിപ്പോർട്ടുണ്ട്.