അണയാതെ തീ, കപ്പലിൽ 150ലേറെ കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കൾ; പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം

news image
Jun 10, 2025, 4:06 am GMT+0000 payyolionline.in

കോഴിക്കോട്: കേരളതീരത്ത് ഇന്നലെ തീപ്പിടിത്തമുണ്ടായ കപ്പൽ എം.വി. വാൻഹായ് 503ൽ തീപടരുന്നത് തുടരുന്നു. കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ കത്തിക്കൊണ്ടിരിക്കുകയാണ്. കപ്പലിലെ 150ലേറെ കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളാണുള്ളതെന്നാണ് വിവരം. ഇവ കത്തുന്നത് പാരിസ്ഥിതിക ഭീഷണികൾക്കിടയാക്കുമെന്നാണ് നിഗമനം. കോസ്റ്റ് ഗാർഡിന്‍റെയും നാവികസേനയുടെയും നേതൃത്വത്തിൽ തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കടലിലേക്ക് വീണ കണ്ടെയ്നറുകൾ കേരള തീരത്തേക്ക് ഒഴുകുകയാണ്. അതേസമയം, കപ്പലിലുണ്ടായിരുന്ന നാലുപേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷപ്പെടുത്തിയ 18 പേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

കണ്ണൂർ അഴീക്കൽ തുറമുഖത്തുനിന്ന് 44 നോട്ടിക്കൽ മൈൽ (81 കിലോമീറ്റർ) അകലെയുള്ള കപ്പൽ നിലവിൽ ഒഴുകിക്കൊണ്ടിരിക്കുകയല്ല. എന്നാൽ, കപ്പലിനെ നിയന്ത്രിക്കാനും പറ്റാത്ത സാഹചര്യമാണ്. കപ്പൽ കടലിൽ മുങ്ങുകയാണെങ്കിൽ എണ്ണയുൾപ്പെടെ പടർന്ന് വലിയ മലിനീകരണ ഭീഷണിക്കിടയാകും. എണ്ണയും രാസവസ്തുക്കളും കടലിൽ പടരാതിരിക്കാനുള്ള തീവ്ര ശ്രമങ്ങൾ കോസ്റ്റ് ഗാർഡ് നടത്തുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന് സാൽവേജ് കമ്പനിയെ നിയോഗിക്കാൻ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് കോർപറേഷൻ കപ്പൽ കമ്പനിയോട് നിർദേശിച്ചിരുന്നു. ഡച്ച് കമ്പനിയായ സ്മിത്ത് സാൽവേജാണ് ഇതിനായി എത്തുക.

 

കൊളംബോയിൽ നിന്ന് മുംബൈയിലേക്കുപോയ സിംഗപ്പൂരിന്റെ എം.വി. വാൻഹായ് 503 എന്ന ചരക്കുകപ്പലിലാണ് ഇന്നലെ സ്ഫോടനത്തെത്തുടർന്ന് വൻ തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച രാവിലെ 9.20നായിരുന്നു അപകടം. രക്ഷാസംവിധാനങ്ങളുമായി കടലിൽ ചാടിയ 18 പേരെയാണ് ഇന്ത്യൻ നാവികസേനയും കോസ്റ്റ്ഗാർഡും ചേർന്ന് രക്ഷപ്പെടുത്തിയത്. നാലുപേരെ കാണാതായി. പൊള്ളലേറ്റ് അഞ്ചുപേരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. ഇവർ മംഗളൂരു എ.ജെ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്.

എട്ട് ചൈനക്കാരും ആറു തായ്വാൻ സ്വദേശികളും അഞ്ച് മ്യാന്മര്‍ സ്വദേശികളും മൂന്ന് ഇന്തോനേഷ്യക്കാരുമടക്കം 22 ജീവനക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്. കാണാതായവരിൽ രണ്ടുപേർ മ്യാന്മർ സ്വദേശികളാണ്. തീയണക്കൽ അതീവ ദുഷ്‍കരമാണെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. കോസ്റ്റ് ഗാർഡിന്റെ അഞ്ച് കപ്പലുകളും രണ്ട് ഡോണിയർ വിമാനങ്ങളും നാവികസേനയുടെ ഡോണിയർ വിമാനവും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

കണ്ടെയ്നറുകളിൽ കീടനാശിനിയടക്കമുള്ള അപകടകരമായ വസ്തുക്കൾ ഏറെയുണ്ട്. ക്ലാസ് മൂന്ന് (തീപിടിക്കുന്ന ദ്രാവകങ്ങൾ), ക്ലാസ് 4.1 (തീപിടിക്കുന്ന ഖരവസ്തുക്കൾ), ക്ലാസ് 4.2 (സ്വയമേവ കത്തുന്ന വസ്തുക്കൾ), ക്ലാസ് 4.6 (വിഷവസ്തുക്കൾ) എന്നിവയുൾപ്പെടെയാണുള്ളത്. ആസിഡുകളും ലിഥിയം ബാറ്ററികളുമടക്കമുള്ളവയുമുണ്ട്.

കൊളംബോയിൽ നിന്ന് ഈ മാസം ആറിനാണ് നവി മുംബൈയിലെ തുറമുഖത്തേക്ക് എം.വി. വാൻഹായ് 503 പുറപ്പെട്ടത്. ചൊവ്വാഴ്ച തീരമണയാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ബി.എസ്.എം എന്ന കമ്പനിക്കാണ് കപ്പലിന്റെ നടത്തിപ്പ് ചുമതല. കൊച്ചിക്കും കോഴിക്കോടിനുമിടയിലുള്ള തീരങ്ങളിൽ കണ്ടെയ്നറുകൾ വന്നടിയാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്.

മെയ് 25 കേരളതീരത്തുനിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ എം.എ.സ്‍സി എല്‍സ 3 എന്ന ലൈബീരിയൻ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ട് കണ്ടെയ്നറുകൾ കടലിൽ ഒഴുകിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe