അടുത്ത 7 ദിവസം വ്യാപക മഴ സാധ്യത; കാലവർഷം വീണ്ടും സജീവം

news image
Jun 11, 2025, 2:30 am GMT+0000 payyolionline.in

തിരുവനന്തപുരം : കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നു. അടുത്ത 7 ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 14 മുതൽ 16 വരെയുള്ള തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂൺ 12 മുതൽ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് പ്രവചനം. ജൂൺ 14ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്.

അടുത്ത മൂന്നു മണിയ്ക്കൂർ ഓറഞ്ച് അലർട്ട്

ഇടുക്കിയിൽ ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ ഇടുക്കിയിൽ അടുത്ത മൂന്നു മണിയ്ക്കൂർ മാത്രം ഓറഞ്ച് അലർട്ട്. ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കല്ലാർകുട്ടി , പാംബ്ള ഡാമുകളിലെ ഷട്ടറുകൾ ഇന്ന് (ബുധൻ)രാവിലെ 5 മണിക്ക് ഉയർത്തും. കല്ലാർകുട്ടിയുടെ വൃഷ്ടി പ്രദേശത്ത് രാത്രി ഒരു മണിക്ക് ശേഷം കനത്ത നീരൊഴുക്ക്. പാമ്പ്ലെയിൽ 50 സെൻറീമീറ്റർ, കല്ലാർകുട്ടിയിൽ ഒരു അടി എന്ന രീതിയിലാകും ഷട്ടർ ഉയർത്തുക. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

മുന്നറിയിപ്പ്

പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.

* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.

* മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.

* വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.

* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.

* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

നിർദേശങ്ങൾ

* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക

* അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe