ട്രാൻസ് ദമ്പതികളുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ എന്നതിന് പകരം ഇനിമുതൽ രക്ഷിതാക്കൾ എന്ന് ചേർക്കണമെന്ന് ഹൈക്കോടതി. കോഴിക്കോട് സ്വദേശികളായ ട്രാൻസ് ദമ്പതികളായ സഹദും സിയയും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ എ എ ഉത്തരവ് പുറപ്പെടുവിച്ചത്.
2023 ഫെബ്രുവരിയിൽ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ മാതാപിതാക്കളായി വാർത്തകളിൽ ഇടം നേടിയ ട്രാൻസ് പുരുഷനായ സഹാദും ട്രാൻസ് വനിതയായ സിയ പവലും ചേർന്നാണ് ഹർജി സമർപ്പിച്ചത്. കോഴിക്കോട് കോർപ്പറേഷനിൽ കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്യുകയും ജനന സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. എന്നാൽ അതിൽ പിതാവിന്റെ പേര് സിയ പാവൽ എന്നും അമ്മയുടെ പേര് സഹദ് എന്നും രേഖപ്പെടുത്തിയിരുന്നു.
എന്നാൽ അച്ഛന്റെയും അമ്മയുടേയും പേരുകൾ പ്രത്യേകം പരാമർശിക്കരുതെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച കോടതി അച്ഛൻ, അമ്മ എന്നീ കോളങ്ങൾ ജനന സർട്ടിഫിക്കറ്റിന്റെ അപേക്ഷയിൽ നിന്നും ഒഴിവാക്കാൻ ഉത്തരവിട്ടു.