മൂഴിക്കൽ കൊലപാതകം; ഫോണുകൾ കിണറ്റിൽ നിന്നും കണ്ടെത്തിയ സംഭവം; ബന്ധുക്കളെ സംശയം

news image
Apr 19, 2026, 10:19 am GMT+0000 payyolionline.in

കോഴിക്കോട് മൂഴിക്കലിലെ ഇരട്ട മരണത്തിൽ ദുരൂഹതയേറുന്നു. നിർണായക തെളിവുകളായ മൊബൈൽ ഫോണുകൾ കിണറ്റിൽ നിന്നും കണ്ടെത്തിയതിൽ മൂന്നു ബന്ധുക്കളെ സംശയം. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം അദിനാൻ ആത്മഹത്യ ചെയ്തെന്ന പ്രാഥമിക നിഗമനത്തിലാണെങ്കിലും, സംഭവസ്ഥലത്തെ തെളിവുകൾ നശിപ്പിക്കാൻ നടന്ന നീക്കങ്ങൾ കൊലപാതകത്തിന് പിന്നിൽ മറ്റാരോ ഉണ്ടോയെന്ന സംശയം ബലപ്പെടുത്തുന്നതാണ്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മൂഴിക്കലിൽ കൊല്ലപ്പെട്ട നസ്രീനയുടെ വീട്ടിലെ കിണറ്റിൽ നിന്ന് മൊബൈൽ ഫോണുകൾ ന്വേഷണ സംഘം കണ്ടെത്തിയത്. കൊല്ലപ്പെട്ട നസ്രീനയുടെ രണ്ട് ഫോണുകളും, ജീവനൊടുക്കിയ അദിനാന്റെ ഫോണുമാണ് കിണറ്റിൽ നിന്നും കണ്ടെടുത്തത്. അദിനാൻ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നത്. കൊല നടക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്ന അടുത്ത ബന്ധു, ബഹളം കേട്ടയുടൻ വീട്ടിലെത്തിയ രണ്ടു ബന്ധുക്കൾ എന്നിവരെയാണ് അന്വേഷണസംഘം സംശയിക്കുന്നത്.

 

ഈ മൂന്നുപേരിൽ മൊബൈൽ ഫോണുകൾ കിണറ്റിൽ ഇടാൻ കൂടുതൽ സാധ്യതയുള്ള യുവാവിൽ നിന്ന് പ്രാഥമികമായി വിവരങ്ങൾ ചേവായൂർ പോലീസ് ശേഖരിച്ചിട്ടുണ്ട്. മൂവരും പൊന്നാനിയിൽ നസ്രീനയുടെ പിതാവിന്റെ വീട്ടിലാണ് ഉള്ളത്. ഇവരെ കോഴിക്കോട് വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതുകൂടാതെ കൊല്ലപ്പെട്ട നസ്രീനയുടെയും, ആത്മഹത്യ ചെയ്ത അദിനാന്റെയും രക്ഷിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും മൊഴിയെടുക്കും. നസ്രിനയുടെ ഫോണിൽ നിന്ന് അദിനാൻ്റെ സുഹൃത്തിന് വാട്സ്ആപ്പ് സന്ദേശം അയച്ചതായി കണ്ടെത്തി.

 

പുലർച്ചെ ഒന്നരയ്ക്കും രണ്ടിനും ഇടയിൽ അയച്ച മെസ്സേജിൽ അദിനാൻ മരിച്ചുവെന്ന് അറിയിക്കുന്ന ഉള്ളടക്കമുണ്ടെന്നതാണ് കണ്ടെത്തൽ. അദിനാൻ്റെ സുഹൃത്തിൻ്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. അദിനാന്റെ ശരീരത്തിൽ നിന്നെടുത്ത പാക്കിംഗ് ടേപ്പ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് കൂടി ലഭിച്ചാൽ കേസിൽ കൂടുതൽ സ്ഥിരീകരണം ലഭിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe