പെൻഷൻകാരുടെ ഡേറ്റ ചോർത്തി തട്ടിപ്പ്; വിവരങ്ങൾ ചോർന്നത് എങ്ങനെയെന്ന് പരിശോധിക്കുന്നു

news image
Jul 14, 2025, 7:07 am GMT+0000 payyolionline.in

തിരുവനന്തപുരം: പെൻഷൻകാരുടെ വിവരങ്ങൾ ചോർത്തിയെടുത്ത് സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തികത്തട്ടിപ്പ്. മുതിർന്ന പൗരരെ ഫോണിൽ വിളിച്ച് പെൻഷൻ വിവരങ്ങൾ പറഞ്ഞുകേൾപ്പിച്ച് ഒടിപി ചോർത്തിയാണ് തട്ടിപ്പ്. പെൻഷൻകാരുടെ വിവരങ്ങൾ പൂർണരൂപത്തിൽ തട്ടിപ്പുകാരിലേക്ക് എങ്ങനെയെത്തി എന്നതുസംബന്ധിച്ച് സൈബർ ക്രൈം വിഭാഗം പരിശോധിക്കുന്നുണ്ട്.

കേന്ദ്രപെൻഷന് ആവശ്യമായിവരുന്ന ‘ജീവൻ പ്രമാൺ പത്ര’യുടെ പേരിലാണ് തട്ടിപ്പ്. ഇത്തരത്തിൽ പണം നഷ്ടപ്പെട്ടവരുടെ ഒട്ടേറെ പരാതികളാണ് സൈബർ ക്രൈം വിഭാഗത്തിന് ലഭിക്കുന്നത്.

പെൻഷൻകാരുടെ നിയമനത്തീയതി, വിരമിക്കൽ തീയതി, പെൻഷൻ പേമെന്റ് ഓർഡർ നമ്പർ, ആധാർ നമ്പർ, സ്ഥിരം മേൽവിലാസം, ഇ മെയിൽ വിലാസം, വിരമിക്കുമ്പോൾ ലഭിച്ച തുക, പ്രതിമാസ പെൻഷൻതുക, നോമിനി തുടങ്ങിയ വിവരങ്ങൾ കൈവശപ്പെടുത്തിയാണ് തട്ടിപ്പ്.

പെൻഷൻ ഡയറക്ടറേറ്റിൽനിന്നാണ് എന്ന വ്യാജേനയാണ് വിളിക്കുന്നത്. തട്ടിപ്പുകാർ നേരത്തേ തരപ്പെടുത്തിയ വിവരങ്ങൾ പറഞ്ഞശേഷം ഇത് ഉറപ്പാക്കുന്നതിനായി ഒടിപി പറഞ്ഞുകൊടുക്കാനും നിർദേശിക്കുന്നു. പറയുന്ന വിവരങ്ങൾ ശരിയാണെന്നതിനാൽ പലരും ഒടിപി പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. ഇതോടെ പെൻഷൻകാരുടെ ബാങ്ക് അക്കൗണ്ടിലെ തുക പിൻവലിക്കപ്പെടുകയാണ്.

വിവിധ ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികളുമായി സംസ്ഥാനത്ത് ദിവസം 2000 മുതൽ 2500 വരെ ഫോൺകോളുകൾ എത്തുന്നുണ്ടെന്ന്‌ സൈബർ ഓപ്പറേഷൻസ് വിഭാഗം അറിയിച്ചു. ഇതിൽ 125-ഓളം കോളെങ്കിലും കേസായി രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. പരാതികളിൽ 90 ശതമാനവും ഒരു ലക്ഷം രൂപയിൽതാഴെ പണം നഷ്ടപ്പെടുന്നവയാണ്.

പ്രതിദിനം ഒരു കോടിക്കും ഒന്നേകാൽ കോടിക്കും ഇടയിലുള്ള തുക ഓൺലൈൻ തട്ടിപ്പുകളിലൂടെ നഷ്ടമാകുന്നുണ്ടെന്നാണ് കണക്ക്. തട്ടിപ്പുനടന്ന് ഒരു മണിക്കൂറിനുള്ളിൽ പരാതി നൽകിയാൽ പണം നഷ്ടമാകുന്നത് തടയാനാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 1930 എന്ന ടോൾ ഫ്രീ നമ്പറിൽ പരാതിപ്പെടാം

 

ജീവൻ പ്രമാൺ പത്ര: ഉദ്യോഗസ്ഥർ വിളിക്കില്ല

പെൻഷൻ തുടർന്നും ലഭിക്കാൻ വേണ്ട ജീവൻ പ്രമാൺ പത്ര പുതുക്കുന്നതിനായി ഉദ്യോഗസ്ഥർ പെൻഷൻകാരെ ഫോണിൽ വിളിക്കുകയോ ഓൺലൈനായി ബന്ധപ്പെടുകയോ ചെയ്യാറില്ല. തട്ടിപ്പിൽ കുടുങ്ങരുതെന്ന് പെൻഷൻ ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe