‘പുഷ്പ-2’ റിലീസ്: തിരക്കിനിടെ മരിച്ച യുവതിയുടെ കുടുംബത്തിന് 25 ലക്ഷം നൽകുമെന്ന് അല്ലു അർജുൻ

news image
Dec 7, 2024, 2:40 am GMT+0000 payyolionline.in

ഹൈദരാബാദ്: ഏറ്റവും പുതിയ ചിത്രം ‘പുഷ്പ-2’ന്‍റെ റിലീസ് ദിവസം തിയറ്ററിലെ തിരക്കിൽപെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് ആശ്വാസധനമായി 25 ലക്ഷം രൂപ പ്രഖ്യാപിച്ച് നടൻ അല്ലു അർജുൻ. യുവതിയുടെ കുടുംബത്തെ നേരിൽ കാണുമെന്നും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും നടൻ അറിയിച്ചു. തിയറ്ററിലെ തിരക്കിൽപെട്ട് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന ഒമ്പതുവയസ്സുകാരന്‍റെ മുഴുവൻ ചികിത്സാ ചെലവും അല്ലു അർജുൻ വഹിക്കും.

ഡിസംബർ നാലിന് രാത്രി ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലായിരുന്നു അപകടമുണ്ടായത്. ഹൈദരാബാദ് സ്വദേശി രേവതി (39)യാണ് മരിച്ചത്. രേവതിയുടെ ഒമ്പത് വയസുകാരനായ മകന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ‘സന്ധ്യ തിയറ്ററിലുണ്ടായ ദുരന്തത്തിൽ ഞാൻ അങ്ങേയറ്റം ദു:ഖിതനാണ്. അവരുടെ കുടുംബാംഗങ്ങളെ എന്‍റെ അനുശോചനം അറിയിക്കുന്നു. അവരെ ഈ വേദന നിറഞ്ഞ സമയത്ത് ഒറ്റക്കാക്കില്ലെന്നും നേരിട്ട് കാണുമെന്നും അറിയിക്കുകയാണ്. അവരുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് തന്നെ, പ്രയാസം നിറഞ്ഞ ഈ സമയത്ത് എനിക്ക് സാധ്യമായ എല്ലാ സഹായവും അവർക്ക് ലഭ്യമാക്കുമെന്ന് അറിയിക്കുകയാണ്’ -അല്ലു അർജുൻ സമൂഹമാധ്യമങ്ങളിൽ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe