കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിരുദ വിദ്യാർത്ഥി നിധിൻ രാജിൻ്റെ മരണത്തിൽ പ്രതിയായ ഡോ. എം കെ റാമിനെ അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഡിവൈഎസ്പി ജീവൻ ജോർജിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് തെളിവെടുപ്പ് നടത്തിയത്. സംഘം പ്രിൻസിപ്പലിൻ്റെ മുറിയിൽ എത്തി പ്രധാന വിവരങ്ങൾ ശേഖരിച്ചു. റാമിൻ്റെ ക്ലിനിക്കുകളിലും പോലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് പൂർത്തിയായതിനാൽ ഡോ. റാമിനെ നാളെ കോടതിയിൽ ഹാജരാക്കും.
ആഗസ്റ്റ് ഒന്ന് വരെയാണ് ഡോ എംകെ റാമിനെ കസ്റ്റഡിയിൽ വിട്ടുകൊടുത്തത്. എന്നാൽ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായാൽ അതിന് മുന്നേ തിരിച്ചു കോടതിയിൽ ഹാജരാക്കാനാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസം റാമിന്റെ മൊബൈൽ ഫോൺ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. പള്ളിക്കുന്നിലെ വീട്ടിലെത്തിച്ചു നടത്തിയ തെളിവെടുപ്പിനിടെയാണ് ഫോൺ കസ്റ്റഡിയിലെടുത്തത്. പുതുതായി രൂപീകരിച്ച ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിവൈഎസ്പി ജീവൻ ജോർജിൻറെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന് മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രനാണ് മേൽനോട്ടം വഹിക്കുന്നത്.
