വടകര : കൃത്യസമയത്ത് നൽകിയ കൃത്രിമശ്വാസം (സി.പി.ആർ) ഒരു ജീവൻ രക്ഷിച്ചു. ലോകനാർകാവ് വടക്കേ പുതിയോട്ടിൽ അമൃതയും സുഹൃത്ത് ഷിംന ശ്രീജേഷുമാണ് വഴിയിൽ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായത്. ജീവൻരക്ഷാ പരിശീലന ക്ലാസുകളിൽ നിന്ന് ആർജിച്ച അറിവും ആത്മവിശ്വാസവുമാണ് തുണയായത്.
പുതിയാപ്പ് മാക്കൂൽപ്പീടികയിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുമ്പോഴാണ് റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതി അസ്വാസ്ഥ്യം പ്രകടിപ്പിച്ച് കുഴഞ്ഞുവീണത്. ഉടൻ ഓടിയെത്തിയ ഷിംന യുവതിയെ താങ്ങിപ്പിടിച്ചു. ഈ സമയം അമൃത ഒട്ടും വൈകാതെ സി.പി.ആർ നൽകാൻ ആരംഭിച്ചു. രണ്ടാം ഘട്ടത്തിൽ തന്നെ യുവതിയുടെ ശ്വാസം തിരിച്ചുകിട്ടുകയും ബോധം തെളിയുകയും ചെയ്തു.
തുടർന്ന് ആംബുലൻസിൽ ഇരുവരും ചേർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചു. യുവതി അപകടനില തരണം ചെയ്തെന്ന് ഉറപ്പായ ശേഷമാണ് ഇവർ മടങ്ങിയത്. റെയിൽവേ ജീവനക്കാരിയായ അമൃതയും നടക്കുതാഴ മാപ്പിള യു.പി. സ്കൂൾ അധ്യാപികയായ ഷിംനയും കാട്ടിയ ഈ മാതൃകാപരമായ ഇടപെടലിനെ ഡോക്ടർമാരും നാട്ടുകാരും അഭിനന്ദിച്ചു. ധ്വനി റെസിഡന്റ്സ് അസോസിയേഷൻ ഇരുവരെയും ചടങ്ങിൽ അനുമോദിച്ചു
