കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷൻ ഭരണം പിടിച്ചടക്കാൻ സര്‍പ്രൈസ് മേയര്‍ സ്ഥാനാര്‍ത്ഥിയുമായി കോണ്‍ഗ്രസ്.സംവിധായകൻ വി എം വിനുവിനെ കോഴിക്കോട്ടെ മേയർ സ്ഥാനാർത്ഥിയാക്കി മത്സരം കടുപ്പിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. വി എം വിനുവിനെ പാറോപ്പടിയിലോ ചേവായൂരിലോ മത്സരിപ്പിക്കും. വിഎം വിനുവുമായി രമേശ് ചെന്നിത്തലയും ഷാഫി പറമ്പിലും സംസാരിച്ചു. തുടര്‍ന്നാണ് മത്സരിക്കാൻ വിഎം വിനു സന്നദ്ധത അറിയിച്ചത്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉച്ചയോടെ ഉണ്ടാകും. മത്സരിക്കുന്നതിനായി തന്‍റെ അനുവാദം ചോദിച്ചതായും അന്തിമ തീരുമാനം അറിയിച്ചിട്ടില്ലെന്നുമാണ് വിഎം വിനു രാവിലെ പറയുന്നത്. ഇന്ന് ഉച്ചയോടെയായിരിക്കും കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. 49 സീറ്റിലാണ് കോണ്‍ഗ്രസ് കോഴിക്കോട് കോര്‍പ്പറേഷനിൽ മത്സരിക്കുന്നത്. ഇതിൽ 23 സ്ഥാനാര്‍ത്ഥികളെയായിരിക്കും ഇന്ന് പ്രഖ്യാപിക്കുക.
നിഷ്പക്ഷ വോട്ടര്‍മാരെകൂടി ലക്ഷ്യമിട്ടാണ് വിഎം വിനുവിനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചുകൊണ്ട് കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്. ദീര്‍ഘനാളായി കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപമാണ് വിഎം വിനു താമസിക്കുന്നത്. പൊതുസ്വീകാര്യൻ എന്ന നിലയിൽ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായി വിഎം വിനുവിനെ മത്സരിപ്പിക്കുന്നത്. ഹിറ്റ് സിനിമകളുടെ സംവിധായനായ വിഎം വിനു ഭരണകാര്യങ്ങളിലടക്കം അഭിപ്രായം തുറന്നുപറയാറുണ്ട്. നേതാക്കളുമായുള്ള ചര്‍ച്ചക്ക് മുമ്പായി മത്സരിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും തീരുമാനമായിട്ടില്ലെന്നുമാണ് വിഎം വിനു പ്രതികരിച്ചിരുന്നത്. എന്നാൽ, നേതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വിഎം വിനുവിനെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിക്കുന്നതിൽ അന്തിമ തീരുമാനമായത്.
