ന്യൂഡൽഹി: ഇന്ത്യക്കാർക്ക് ആവശ്യമെങ്കിൽ രാജ്യംവിടാമെന്ന് ഇസ്രയേൽ. ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി റൂവെൻ അസറാണ് ഇക്കാര്യമറിയിച്ചത്. ഇന്ത്യൻ വിദേശമന്ത്രാലയവുമായി ഏകോപനം നടക്കുന്നുണ്ട്. നയതന്ത്രജ്ഞർക്കും വിദേശ പൗരന്മാർക്കും കരമാർഗം രാജ്യംവിടാനുള്ള സൗകര്യം ഇസ്രയേൽ ഗതാഗത മന്ത്രാലയമാണ് ഒരുക്കുന്നത്. ജോർദാൻ അതിർത്തിയായ അലൻബി പാലം, ഈജിപ്തുമായുള്ള എലാത്ത് -–- തബ അതിർത്തികൾ ഇപ്പോഴും പ്രവർത്തനക്ഷമമാണ്. കടൽമാർഗം വഴിയും അവശ്യമുള്ളവർക്ക് രാജ്യം വിടാൻ സൗകര്യമൊരുക്കും. വൈകാതെ സൈപ്രസിൽ നിന്ന് ക്രൂയിസ് കപ്പലുകൾ എത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കരമാർഗം രാജ്യം വിടുന്നവര്‍ ജോർദാൻ, ഈജിപ്ത് രാജ്യങ്ങളുടെ ഇ–-വിസയ്ക്ക് അപേക്ഷിക്കാൻ ടെൽ അവീവിലുള്ള ഇന്ത്യൻ എംബസി നിർദേശം നൽകിയിട്ടുണ്ട്. ഓൺലൈനായി അപേക്ഷ നൽകാം. രാജ്യത്ത് തുടരാനാണ് തീരുമാനമെങ്കിൽ പൗരന്മാർ അക്കാര്യവും എംബസിയെ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമമേഖല അടച്ചിരിക്കുന്നതിനാൽ വിമാനമാർഗം രാജ്യം വിടാനാകില്ല.