ദാക്ക: വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെ 40 റൺസിന് കീഴടക്കി ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ഷെഫാലി വർമയുടെ അർധ സെഞ്ചുറിയുടെയും (64) ദീപ്തി ശർമയുടെ മികച്ച ബൗളിങ് പ്രകടനത്തിന്റെയും കരുത്തിലാണ് ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയത്. പ്രതിക റാവൽ (20), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (24), റിച്ച ഘോഷ് (21) എന്നിവരും ബാറ്റിങ്ങിൽ നിർണായക സംഭാവന നൽകിയതോടെ ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തുകയായിരുന്നു. പ്രമുഖ താരം സ്മൃതി മന്ഥാനയ്ക്ക് (2) മത്സരത്തിൽ ശോഭിക്കാനായില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ഇന്ത്യൻ ബൗളിങ് നിരയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. നാലോവറിൽ 26 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ദീപ്തി ശർമയാണ് ബംഗ്ലാദേശിന്റെ നട്ടെല്ലൊടിച്ചത്. നന്ദനി ശർമ രണ്ടും ശ്രീ ചരണി, പ്രേമ റാവത്ത് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽ ശ്രീലങ്ക-പാകിസ്താൻ രണ്ടാം സെമിഫൈനലിലെ വിജയികളെയാകും ഇന്ത്യ നേരിടുക.
