കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ അന്തേവാസികളായ 403 രോഗികൾക്ക് ഭക്ഷണം തയ്യാറാക്കാൻ രണ്ട് ഷിഫ്റ്റുകളിലായി ആകെയുള്ളത് അഞ്ച് ജീവനക്കാർ മാത്രം. ഒരു സ്ഥിരം പാചകക്കാരനും നാല് താത്കാലിക ജീവനക്കാരുമാണ് നിലവിൽ അടുക്കളയിലുള്ളത്. താത്കാലിക ജീവനക്കാരിൽ ആരെങ്കിലും അവധിയെടുത്താൽ രോഗികളെ പരിചരിക്കേണ്ട അറ്റൻഡന്റ് ഗ്രേഡ് ജീവനക്കാരെ അടുക്കള ജോലിക്ക് നിയോഗിക്കേണ്ടി വരുന്നത് വാർഡുകളിലെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
40 രോഗികൾക്ക് ഒരു പാചകക്കാരൻ എന്ന തോതിൽ ജീവനക്കാർ വേണമെന്നിരിക്കെയാണ് പകുതിയിൽ താഴെ ആളുകളെ വെച്ച് സ്ഥാപനം പ്രവർത്തിക്കുന്നത്. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ഒറ്റ ജീവനക്കാരനാണ് 403 പേർക്കുള്ള പ്രഭാതഭക്ഷണവും ചായയും വരെ തയ്യാറാക്കുന്നത്. അടുക്കളയിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിച്ച് ഒരു ഷിഫ്റ്റിൽ കുറഞ്ഞത് രണ്ടു പാചക വിദഗ്ധരെയെങ്കിലും നിയമിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
