തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് ഒടുവിൽ പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചു. ശരത് ചന്ദ്രനാണ് മന്ത്രിയുടെ പിഎസ്. നിയമനത്തിന് മുഖ്യമന്ത്രി അംഗീകാരം നൽകി. വി.ഡി. സതീശൻ മന്ത്രിസഭ അധികാരമേറ്റ് മൂന്നുമാസത്തിനിപ്പുറമാണ് ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയെ ലഭിക്കുന്നത്.
മന്ത്രിസഭ അധികാരത്തിലേറി ഇത്രകാലമായിട്ടും മന്ത്രിക്ക് പ്രൈവറ്റ് സെക്രട്ടറി ഇല്ലാത്തത് വലിയ വിവാദമായിരുന്നു. ബിന്ദു കൃഷ്ണ നിർദേശിച്ച ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ മുഖ്യമന്ത്രി വിസമ്മതിച്ചതാണ് നിയമനം വൈകാൻ കാരണമായത്. വാർത്താസമ്മേളനങ്ങളിൽ പലതവണ മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് ബിന്ദു കൃഷ്ണയോട് ചോദ്യങ്ങളുന്നയിച്ചിരുന്നു. മന്ത്രി മറ്റൊരാളുടെ പേര് നിർദേശിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഒടുവിൽ നിയമനം മുഖ്യമന്ത്രി അംഗീകരിച്ചത്.
സെക്രട്ടേറിയേറ്റിൽ സ്പെഷ്യൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ശരത് ചന്ദ്രൻ. കെ.സി. വേണുഗോപാൽ എംഎൽഎയായിരുന്ന കാലത്ത് പിഎയും മന്ത്രിയായപ്പോൾ പേഴ്സണൽ സ്റ്റാഫുമായിരുന്നു. കെ.സി. വേണുഗോപാലിന് താത്പര്യമുള്ളയാൾ പ്രൈവറ്റ് സെക്രട്ടറിയായി വരുന്നതിലെ അതൃപ്തി കാരണമാണ് വി.ഡി. സതീശൻ ശരത് ചന്ദ്രന്റെ നിയമനത്തിന് അംഗീകാരം നൽകാതിരുന്നതെന്ന് ആരോപണമുയർന്നിരുന്നു.
