തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് ജാഗ്രതാ നിർദ്ദേശമുള്ളത്. മഴ കനക്കുമെന്ന പ്രവചനത്തെത്തുടർന്ന് മുൻകരുതൽ നടപടിയായി വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിലവിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മധ്യഛത്തീസ്ഗഢിനും വടക്കൻ ഒഡീഷയ്ക്കും മുകളിലായി രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം പടിഞ്ഞാറൻ ദിശയിലേക്ക് സഞ്ചരിക്കുന്നതാണ് കേരളത്തിലെ മഴ സജീവമാക്കാൻ കാരണം. ഇതിന്റെ സ്വാധീനത്താൽ ആഗസ്റ്റ് 2 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമായി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ, ജൂലൈ 30 മുതൽ ആഗസ്റ്റ് 1 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
