ചോദ്യപേപ്പർ ചോർച്ച തടയുന്നതിന് പൊതു പരീക്ഷ നിയമ ഭേദഗതി ബില്ലിലൂടെ വരുന്നത് കർശന നിയമം. അന്വേഷണത്തിന് രണ്ട് മാസമാണ് കാലാവധി. വിചാരണ മൂന്ന് മാസത്തിനകം പൂർത്തിയാക്കും. ചോദ്യപ്പേപ്പർ ചോർത്തിയാൽ 10 വർഷം വരെ തടവും 50 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ക്രമക്കേട് നടത്തുന്ന ഏജൻസികൾക്ക് 5 കോടി രൂപ പിഴയും 8 വർഷത്തേക്ക് വിലക്കും നൽകും. സംഘടിതമായി ചോദ്യപ്പേപ്പർ ചോർത്തിയാൽ 10 കോടി രൂപയാണ് പിഴ. ബില്ലിന്റെ പകർപ്പ് എം പി മാർക്ക് കൂടി നൽകി.
രാജ്യവ്യാപക വിദ്യാർഥി പ്രക്ഷോഭത്തിൽ അയവ് വരുത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള നടപടികൾ കർശനമാക്കി കൊണ്ടുള്ള നിയമ ഭേദഗതിയുടെ കരട് മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്യാൻ നിർദേശം നൽകിയത്. മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതോടെ 2024ലെ പൊതു പരീക്ഷാനിയമം ഭേദഗതി ചെയ്തുകൊണ്ട് പുതിയ ബില്ല് തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. പേപ്പർ മാഫിയകൾക്കെതിരെ ശിക്ഷാനടപടികൾ കർശനമാക്കി കുറ്റവാളികൾക്കെതിരെ 10 വർഷം വരെ തടവും പത്തു കോടി രൂപ പിഴയും ഈടാക്കാൻ നിയമ ഭേദഗതി നിർദേശിക്കുന്നുണ്ട്.
