കോഴിക്കോട്: നാദാപുരം അരൂരിലെ മാവേലി സ്റ്റോറിലെ മറ്റൊരു ജീവനക്കാരിക്കും പാമ്പ് കടിയേറ്റു. താൽക്കാലിക ജീവനക്കാരിയായ വി.ടി നിഷയ്ക്കാണ് പാമ്പ് കടിയേറ്റത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. കാലിൽ കടിയേറ്റ നിഷയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിരീക്ഷണത്തിലാണ് എന്നാണ് ലഭിക്കുന്ന വിവരം.
രണ്ടാഴ്ച മുൻപാണ് ഇവിടുത്തെ ജീവനക്കാരിയായ മല്ലികയ്ക്ക് സമാന രീതിയിൽ പാമ്പ് കടിയേറ്റത്. തുടർന്ന് ജീവനക്കാരും ആർആർടി സംഘവും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം തിരഞ്ഞെങ്കിലും പാമ്പിനെ കണ്ടെത്താനായിരുന്നില്ല. സ്റ്റോറിന്റെ പിൻഭാഗത്ത് അനേകം പൊത്തുകൾ നിലനിൽക്കുന്നുണ്ട്. സ്റ്റോർ പ്രവർത്തിക്കുന്ന കെട്ടിടത്തിലും മണ്ണ് കൂട്ടിയിട്ട നിലയിലാണ്. ഇത് വഴിയാണ് പാമ്പ് കയറുന്നതെന്ന സംശയമുണ്ട്. വീണ്ടും പാമ്പ് കടിയേറ്റതോടെ ജീവനക്കാരും സാധനങ്ങൾ വാങ്ങാനെത്തുന്നവരും കടുത്ത ആശങ്കയിലാണ്.
